ഉണ്ണിമുകുന്ദന്റെ പീഡനശ്രമം;പരാതിക്കാരിയെ വിസ്തരിച്ചു

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിയെ വിസ്തരിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് (സി.ജെ.എം) കോടതിയാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. അടച്ചിട്ട കോടതിമുറിയിലായിരുന്നു നടപടിക്രമങ്ങള്‍. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും.

ഉണ്ണിമുകുന്ദന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണ് യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് പരാതിക്കാരിയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമയ്ക്ക് യോജിച്ച കഥപറയാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15ന് പരാതി നല്‍കിയിരുന്നു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടന്‍ പരാതിയില്‍ പറഞ്ഞിരുന്നു.