കുവൈറ്റില്‍ പൊതുമാപ്പ് ആരംഭിച്ചു, ആദ്യദിനം ഇന്ത്യന്‍ എംബസിയിലെത്തിയത് 5000 പേര്‍

കുവൈറ്റ് സിറ്റി: നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികള്‍ക്കും അനധികൃത താമസക്കാര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് കുവൈറ്റ് ആരംഭിച്ചു.

ആദ്യ ദിവസമായ തിങ്കളാഴ്ച പൊതുമാപ്പിന്റെ ആനുകൂല്യം തേടി ഇന്ത്യന്‍ എംബസിയില്‍ എത്തിയത് നാലായിരത്തിലേറെ പേരാണ്. ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പിനുള്ള കാലാവധി.

ഈ സമയപരിധിക്കുള്ളില്‍ അനധികൃത താമസക്കാര്‍ രാജ്യംവിടുകയോ താമസാനുമതി രേഖ സാധുതയുള്ളതാക്കുകയോ വേണം. ഇഖാമ കാലാവധി കഴിഞ്ഞശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ടു ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. അതേസമയം, രാജ്യംവിടുന്നവര്‍ക്ക് പിഴ ബാധകമാകില്ല എന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ചാല്‍ താമസാനുമതി രേഖ സാധുതയുള്ളതാക്കാമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹ് പുറപ്പെടുവിച്ച ഉത്തരവില്‍ സൂചിപ്പിച്ചിരുന്നു.