സ്വകാര്യ ബസ് സമരം മാറ്റിവച്ചു; നിരക്ക് കൂട്ടുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അനിശ്ചിത കാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസ് ഉടമകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നാളെ മുതലാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. നിരക്ക് കൂട്ടുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസുടമകള്‍ പറഞ്ഞു.

നിരക്കു വർധനയ്ക്കൊപ്പം വിദ്യാർഥികളുടെ സൗജന്യനിരക്കു വർധിപ്പിക്കണമെന്നും 140 കിലോമീറ്ററിൽ കൂടുതലുള്ള റൂട്ടുകളിലെ നിരോധനം നീക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ബസ് ഉടമ പ്രതിനിധികള്‍ അറിയിച്ചു.

ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കിയതായി ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച്‌ നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളില്‍ അധികം വൈകാതെ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് തന്നെ തിരിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ അറിയിച്ചു.