അങ്കമാലിയില്‍ കൂട്ടക്കൊലപാതകം: ചേട്ടനെയും കുടുംബത്തെയും അനുജൻ വെട്ടിക്കൊന്നു;

കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. എരപ്പ് അറക്കില്‍ ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹാദരന്‍ ബാബുവാണ് മൂന്നുപേരെയും വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. കൊല്ലപ്പെട്ട സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെ ശിവന്റെ വീട്ടിലെത്തിയ സഹോദരന്‍ മൂന്നുപേരെയും ആക്രമിച്ചു.

ശിവന്റെ അഞ്ച് സഹോദരങ്ങള്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ശിവനും ബാബുവും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനിന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സഹോദരന്റെ കുടുംബത്തെ അക്രമിച്ചശേഷം സ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപെട്ട ബാബുവിനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ പോകുന്നുവെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാള്‍ ബൈക്കില്‍ രക്ഷപെട്ടത്.