തിരുവനന്തപുരം: മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആഴ്ചയില്‍ 5 ദിവസവും തലസ്ഥാനത്ത് ഉണ്ടാവുക എപ്പോഴും നടക്കില്ല. മുഖ്യമന്ത്രി അങ്ങനെ വാശിപിടിച്ചിട്ടില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.
മന്ത്രിമാര്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് താക്കീത് നല്‍കിയത്. കഴിഞ്ഞ ദിവസം ക്വോറം തികയാത്തതിനെത്തുടർന്ന് തീരുമാനമെടുക്കാൻ കഴിയാതെ പോയ വിഷയങ്ങൾ പാസാക്കാനാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്.
വെള്ളിയാഴ്ച വിളിച്ചുചേർത്ത പ്രത്യേക മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാർ മാത്രമാണു പങ്കെടുത്തത്. ഇതിനാൽ ഓർഡിനൻസ് പരിഗണിക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു. 19 അംഗ മന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല. ക്വാറം തികയാത്തതിനാൽ യോഗം മാറ്റിവച്ചു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ മന്ത്രിമാർ അസൗകര്യം അറിയിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു. വകുപ്പുകളുടെ പരിപാടികള്‍ തലസ്ഥാനത്ത് മാത്രമായി ചുരുക്കാനാകില്ല. മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കണം. അഞ്ചു ദിവസം തലസ്ഥാനത്ത് നിന്നാല്‍ വകുപ്പ്, സര്‍ക്കാര്‍ പരിപാടികള്‍ അവതാളത്തിലാകുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മന്ത്രിമാരുടെ വാദം മുഖ്യമന്ത്രി അംഗീകരിച്ചില്ല. പരിപാടികളില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു