തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ദൈർഘ്യമുള്ള നിർദിഷ്ട അതിവേഗ റെയിൽ പ്പാത കാസർകോട് വരെ നീട്ടുന്നതിനെക്കുറിച്ച് സജീവ പഠനം നടത്താൻ കേരള ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ആലോചിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം വൈകാതെ ഉണ്ടാകും.
430 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽപ്പാത കാസർകോട്ടേക്ക് നീട്ടണമെന്നാവശ്യവുമായി ജനപ്രതിനിധികളും, സാമൂഹ്യ- രാഷ്ടീയ, വ്യാവസായിക, പ്രവാസി സംഘടനകളുമൊക്കെ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. ഈ സാഹചര്യത്തിലാണ് പാത കാസർകോട് വരെ നീട്ടുന്ന തിന്റെ സാധ്യതകൾ കൂടി പരിശോധിക്കാനൊരുങ്ങുന്നത്. കണ്ണൂർ വരെയുള്ള പാതയുടെ സാധ്യതാ പഠനം പൂർത്തിയാക്കി ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
1.27 ലക്ഷം കോടി രൂപ നിലവിലെ നിർദിഷ്ട പാതയ്ക്കു ചെലവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിവേഗ റെയിൽപ്പാത വരുന്നതോടെ റോഡപകടങ്ങളും അന്തരീക്ഷ മലീനീകരണവും ഗണ്യമായ തോതിൽ കുറയ്ക്കാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 300 കിലോമീറ്റർ ആയിരിക്കും. നിലവിൽ ഒമ്പത് സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വളരെക്കുറച്ച് ഭൂമി ഏറ്റെടുക്കലിലൂടെ അതിവേഗ റെയിൽപ്പാത പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.