വിസ പ്രശ്‌നം: നാട്ടിലെത്താനാകാത്ത ഹാരിസിന്റെ വധുവിന് പെങ്ങള്‍ താലിചാര്‍ത്തി

വിവാഹത്തിന് നാട്ടില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. എത്തിചേരാമെന്നുതന്നെയാണ് അവസാന നിമിഷവും ഹാരിസ് കരുതിയത്.എന്നാല്‍ വില്ലനായി നിതാഖത്ത് എത്തിയതോടെ തന്റെ പ്രതിയതമക്ക് സഹോദരി താലിചാര്‍ത്തുന്നത് അങ്ങ് സൌദിയിലിരുന്ന് ഓണ്‍ലൈനിലൂടെ കാണാന്‍ മാത്രമെ കഴിഞ്ഞുള്ളൂ. ആലപ്പുഴ തമാരംകുളത്ത് ഇന്നലെയായിരുന്നു ആ വിവാഹം.

ഹാരിസ്‌
ഹാരിസ്‌

സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായ കൊല്ലം വെളിയം സ്വദേശി ഹാരിസ് ഖാനാണ് സ്വന്തം വിവാഹത്തിന് എത്തിചേരാനാകാതെ പോയത്. മക്ക കിങ് ഫഹദ് ആശുപത്രിയിലെ നഴ്‌സായ ആലപ്പുഴ സ്വദേശി ഷംലയുമായുള്ള വിവാഹം ഡിസംബര്‍ ഒന്നിന് നടത്തുവാന്‍ നേരത്തെ നിശ്ചയിച്ചതായിരുന്നു.

വിവാഹത്തിനായി ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്താനായി ഹാരിസ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ സൌദിയിലെ സ്വദേശി വത്കരണവും നിതാഖാത് മൂലമുള്ള പ്രശ്‌നങ്ങളും യാത്ര മുടക്കി. ഇതോടെ വധുവിന്റെ വീട്ടുകാരുമായി കൂടിയാലോചിച്ചശേഷം വിവാഹം മുന്‍നിശ്ചയപ്രകാരം നടത്തുകയായിരുന്നു.കൂട്ടുകാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ ലൈവിലൂടെയാണ് മിന്നുക്കെട്ടിന് സാക്ഷിയായത്. ഹാരിസിന്റെ സഹോദരി നജിതയാണ് ഷംലയ്ക്ക് മിന്നുകെട്ടിയത്. നിക്കാഹും മറ്റ് ചടങ്ങുകളും മാറ്റിവെച്ചുവെങ്കിലും ആഘോഷങ്ങള്‍ക്കും സദ്യവട്ടത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. ഇനി എത്രയും പെട്ടെന്ന് നാട്ടിലെത്തി നിക്കാഹ് കഴിക്കാമെന്ന പ്രതിക്ഷയിലാണ് ഹാരിസ്.

വിവാഹത്തിനായി ബുധനാഴ്ച രാത്രിവരെ, നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഹാരിസ്. കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍ കമ്പനിയിലെ മൂന്നു സൌദി സ്വദേശികള്‍ പെട്ടെന്ന് ജോലി വിട്ടുപോയത് കമ്പനിയെ പ്രതിസന്ധിയിലാക്കി. ഇതോടെ കമ്പനി നിതാഖാത്തിന്റെ ചുവപ്പന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതും ഹാരിസിന്റെ താമസരേഖ(ഇക്കാമ) തീര്‍ന്നതും നാട്ടിലെത്താനുള്ള സാധ്യതക്ക് തടസ്സമാകുകയായിരുന്നു. ഹാരിസ് തന്നെയാണ് ഫേസ്ബുക്ക് പോസിറ്റില്‍ തന്റെ വിവാഹത്തെ കുറിച്ച് എഴുതിയത്.