ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം:ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളികള്‍ പരിശോധിക്കുന്നു. റൂറല്‍ എസ്പി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിളികള്‍ പരിശോധിക്കും. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പും ശേഷവുമുള്ള നീക്കങ്ങള്‍ അറിയാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് പ്രത്യേക അന്വേഷണ സംഘം കത്തു നല്‍കി.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസ് വ്യാജരേഖ ചമച്ചു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. കസ്റ്റഡിയില്‍ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ പൊലീസ് ആശുപത്രിയിലാക്കിയത് എട്ടിന് പുലര്‍ച്ചെ. അതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ ഈ പരാതിക്കാരന്റെ വീട്ടില്‍ വീണ്ടും എത്തുന്നത്. അപ്പോള്‍ രേഖപ്പെടുത്തിയ മൊഴിയാണിത്. എന്നാല്‍ ഇതിലെ തീയതി ഏഴ്. ആളുമാറി പിടികൂടിയ ശ്രീജിതിന് കൊടിയ മര്‍ദനമേല്‍പ്പിച്ചു, അപകടാവസ്ഥ മനസിലായപ്പോള്‍ ഉത്തരവാദിത്തം പരാതിക്കാരന്റെ തലയില്‍ വയ്ക്കാന്‍, ശ്രീജിത് യഥാര്‍ത്ഥ പ്രതിയെന്ന് സ്ഥാപിച്ചെടുക്കാന്‍ നടത്തിയ കള്ളക്കളി. എന്നാല്‍ തന്റെ വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത് ഉണ്ടായിരുന്നില്ല എന്നുതന്നെ വിനീഷ് അപ്പോഴും മൊഴി നല്‍കി.

ആദ്യത്തെ മൊഴിയില്‍ ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍ വിനീഷ് വ്യക്തമാക്കുന്നു. സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിനെ തിരിച്ചറിഞ്ഞു എന്നതും വിനീഷ് നിഷേധിക്കുന്നു. അങ്ങനെ ഒരു മൊഴി താന്‍ നല്‍കിയിട്ടില്ലെന്നാണ് വിനീഷ് പറയുന്നത്. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ വച്ച് കണ്ടിട്ടില്ല. ബോബനേയും ശരത്തിനേയും മാത്രമാണ് സ്‌റ്റേഷനില്‍ വെച്ച് കണ്ടതെന്നും വിനീഷ് പറയുന്നു. പൊലീസ് രേഖപ്പെടുത്തിയ വിനീഷിന്റെ മൊഴി കൃത്രിമമാണെന്നാണ് ഇതോടെ തെളിയുന്നത്.

മരിച്ച ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന കേസിലെ പോലീസ് സാക്ഷി പരമേശ്വരന്റെ നിര്‍ണായക വെളിപ്പെടുത്തലും ആദ്യം പുറത്തുവന്നിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഫോണ്‍ വിളികളും പരിശോധിക്കുന്നത്.