റോമില്‍ വെച്ചുതന്നെ മഴനൃത്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബിഷപ്പ് തട്ടുങ്കലിന്റെ ചെവിയിലെത്തി. അന്ന് ബിഷപ്പിന്റെ സെക്രട്ടറിയായിരുന്ന ഫാദര്‍ ആന്റ്ണി തമ്പി തൈക്കൂട്ടത്തിലാണ് വള്ളി പുള്ളി വിടാതെ കാര്യങ്ങള്‍ ഫോണില്‍ ബിഷപ്പിനെ അറിയിച്ചത്. ജോപ്പിയച്ചന്റെ സ്ഥാനം തെറിക്കുമെന്ന് രൂപതയുമായി ബന്ധമുള്ള അല്‍മായ നേതാക്കളും ചില പുരോഹിതന്‍മാരും ഉറച്ചു വിശ്വസിച്ചിരുന്നു. ബിഷപ്പ് എത്തി ഭരണ സമിതിയഗംങ്ങളായ ചാന്‍സലര്‍ അച്ഛനേയും താക്കോല്‍ക്കാരനേയും വികാരി ജനറാളേയും ഒരുമിച്ചു കണ്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട ഫാദര്‍ ജോപ്പി കൂട്ടുകലിനോട് വിശദീകരണവും ചോദിച്ചു. ഇതിനിടയില്‍ എങ്ങനേയും ജോപ്പിയെ രക്ഷപെടുത്തിരൂപതയുടെ മുഖം രക്ഷിക്കണമെന്ന് ഒരു കൂട്ടം പുരോഹിതര്‍ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു.
ഇവര്‍ സംഘം ചേര്‍ന്ന് ബിഷപ്പിനെ കണ്ടു. ഈവന്റ് മാനേജ്‌മെന്റിന് സ്ഥലമനുഭവിക്കുക മാത്രമാണ് ജോപ്പിയച്ചന്‍ ചെയ്തതെന്നും ഒരു സാംസ്‌കാരിക പരിപാടിയാണ് ഇവിടെ സംഘടിപ്പിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഈവന്റ് മാനേജ്‌മെന്റ് ചെയ്തതെന്നും ഇവര്‍ ബിഷപ്പിനോട് പറഞ്ഞു.
ജോപ്പിയച്ചന്‍ രൂപതാ ഭരണ കാര്യ സമിതി അംഗമാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്താല്‍ അത് ബൂമറാങ്ങാകും രൂപതയ്ക്കു തന്നെയാവും അതിന്റെ ചീത്തപ്പേര്. അതു കൊണ്ട് ജോപ്പിയച്ചനെ കുറ്റവിമുക്തനാക്കി ബിഷപ് ഒരു പ്രസ്താവന ഇറക്കണമെന്നും പുരോഹിത സംഘം ആവശ്യപ്പെട്ടു. ഭൂരിപക്ഷം പുരോഹിതരും ഈ ആവശ്യത്തെ പിന്‍താങ്ങിയതോടെ ബിഷപ്പ് തട്ടുങ്കല്‍ മനസില്ലാ മനസ്സോടെ തട്ടുങ്കല്‍ ജോപ്പിയച്ചനെ കുറ്റവിമുക്തനാക്കി ഒരു പത്ര പ്രസ്താവന ഇറക്കി. ജോപ്പിക്ക് തെറ്റുപറ്റിയതല്ല അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാണെന്നായിരുന്നു ബിഷപ്പിന്റെ പത്രക്കുറിപ്പിന്റെ സാരം. അവിഹിതമായി ഇടപെട്ട പുരോഹിത സംഘത്തിനു മുന്നില്‍ ബിഷപ്പ് ആദ്യമായി കീഴടങ്ങുകയായിരുന്ന് അന്ന്.
അതാണ് ബിഷപ്പിന് ഭാവിയില്‍ വിനയായതും. രൂപതയില്‍ ബിഷപ്പറിയാതെ പലതും നടക്കുന്നുണ്ടായിരുന്നു’ ഇതിനു നേതൃത്വം നല്‍കുന്ന ഒരു ഗൂഢസംഘം ബിഷപ്പിനെതിരെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയത് ഈ അവസരത്തിലായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സ്വാഭാവികമായും രൂപത ഭരണ സമിതിയിലും ഇടവകകളിലും മാറ്റങ്ങള്‍ ഉണ്ടാകും. രൂപതയുടെ പണപ്പെട്ടി സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ ഫാദര്‍ ജോപ്പിയെക്കുറിച്ച് ഇതിനകം നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. കൂടുതലും രൂപതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത് ഇദ്ദേഹത്തിന്റെ സഹോദരന്റെ ബിനാമിയായിരുന്നു രൂപതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാറുകാരന്‍ എന്നും ആക്ഷേപം ഉയര്‍ന്നു വന്നു.
ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുടേയും അക്കാലത്തെ ഒരു ഇജങ മന്ത്രിയുടേയും അടുത്തയാളായി അറിയപ്പെട്ടതും ചര്‍ച്ചയായി.ജോപ്പിയടക്കമുള്ള ഭരണസമിതിയംഗങ്ങളെ മാറ്റി തന്റെ വിശ്വസ്തരെ ഈ സ്ഥാനങ്ങളില്‍ നിയോഗിച്ചു.വികാരി ജനറലായി തോമസ് പനക്കലും ചാന്‍സലറായി തമ്പി ആന്റണി തൈക്കു ട്ടത്തിലും നിയമിതനായി. ഫാദര്‍ ടോമി മണക്കാടായിരുന്നു പൊക്യൂറേറ്റര്‍ രൂപതയുടെ പണപ്പെട്ടിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഫാദര്‍ ജോപ്പി ഒരിടവക വികാരിയായി ഒതുങ്ങി. ഇതിനിടയിലാണ് ഒരു സംഘം ബിഷപ്പ് ജോണ്‍ തട്ടുങ്കലിന്റെ നേതൃത്വത്തില്‍ റോമിലേക്ക് തീര്‍ത്ഥാടനം നടത്തിയത്. റോമില്‍ വെച്ച് ഓര്‍ത്തഡോക്‌സ് യാക്കോബാ സഭ യിലെ പുരോഹിതനായ ഫാദര്‍ കെ.സി ജോസഫിനേയും ജോസഫിന്റെ വളര്‍ത്തുമകള്‍ സോണിയ ജോസഫിനേയും ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ പരിചയപ്പെടുന്നത് ഇതായിരുന്ന ബിഷപ്പിന്റെ ദുരന്ത ജീവിതത്തിന്റെ ടേണിങ്ങ് പോയിന്റ്.
ആദ്യ കാഴ്ച്ചയില്‍ തന്നെ സോണി ജോസഫില്‍ ഒരാത്മീയ സാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിഞ്ഞതായി ബിഷപ്പ് തന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായ ഒരു പുരോഹിതനോട് പറഞ്ഞു. അന്നു മുതല്‍ ആരാധനകലര്‍ന്ന പിതൃനിര്‍വിശേഷമായ സ്‌നേഹമാണ് ബിഷപ്പിന് സോണായായോട് തോന്നിയത്. റോമില്‍ നിന്നും ഒരുമിച്ചാണ് സോണിയയും ബിഷപ്പും ഫാദര്‍ കെ സി ജോസഫും വിമാനമിറങ്ങിയത് കൊച്ചി ബിഷപ്പ് പാലസിലേക്ക് ബിഷപ്പ് തട്ടുങ്കല്‍ സ്‌നേഹപൂര്‍വ്വം സോണിയയേയും പിതാവിനേയും ക്ഷണിച്ചു. ബിഷപ്പിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും സാരഥിയുമായ ഹെന്‍ട്രിബിഷപ്പ് പാലസിന്റെ പോര്‍ട്ടിക്കോവില്‍ നിര്‍ത്തിയ കറുത്ത ബെന്‍സു കാറില്‍ നിന്നും അതേ നിറമുള്ള ഒരു യുവതി ബിഷപ്പിനൊപ്പം വന്നിറങ്ങിയതു കണ്ട് രൂപതയില്‍ പിതാവിനെ സ്വീകരിക്കാനെത്തിയ പുരോഹിതരും ജീവനക്കാരും കൗതുകത്തോടെയാണ് അവളെ നോക്കിയത്.
ആദ്യമായാണ് മലയാളിയായ ഒരു യുവതി ബിഷപ്പിനൊപ്പം കാറില്‍ വന്നിറങ്ങുന്നത്. ടൈറ്റ് ബ്ലൂ ജീന്‍സും നീലയില്‍ വെളുത്ത നക്ഷത്രങ്ങളുള്ള ഫുള്‍സ്ലീവ് ടീ ഷര്‍ട്ടും ധരിച്ചെത്തിയ യുവതി കുലുക്കിപ്പറിച്ച് ബിഷപ്പിനൊപ്പം ഒന്നാം നിലയിലെ ഗോവണിപ്പടികള്‍ ചവുട്ടിക്കയറുന്നത് തെല്ലൊരു കൗതുകത്തോടും അതിലേറേ ആശങ്കയോടുമാണ് രൂപത യിലെ പുരോഹിതരും ജീവനക്കാരും അന്തം വിട്ട് നോക്കി നിന്നത്. മഴനൃത്തത്തിന്റെ കരിനിഴലിലായ രൂപതയുടെ മേല്‍ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന കരിമേഘത്തോടൊപ്പം എത്തുന്ന അശനിപാദമാണ് പടി കയറിപ്പോയതെന്ന് ആരും അറിഞ്ഞില്ല
(തുടരും)
മുന്‍ അധ്യായങ്ങള്‍