ടൊറന്റോയില്‍ ജനക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറി; 10 മരണം; 15 പേര്‍ക്ക് പരുക്ക്‌

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ തിരക്കേരിയ സ്ഥലത്ത് ജനക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു.15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ’ എന്ന് ആക്രോശിച്ച് കൊണ്ട് വാന്‍ ഡ്രൈവര്‍ പൊലീസിന് നേരെ പാഞ്ഞടുത്തെങ്കിലും ഇയാളെ കീഴ്‌പ്പെടുത്തി.

ഫിഞ്ച് ആന്‍ഡ് യങ്ങ് സ്ടീറ്റിനു സമീപം ഇ്നന്ത്യന്‍ സമയം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വഴിയാത്രികര്‍ക്കിടയിലേക്ക് ഇയാള്‍ മനപ്പൂര്‍വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നനിലയിലാണ്. ആളുകളുടെ ഷൂസുകളും ബാഗുകളും മറ്റും സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്നതായി കാണാം റൈഡര്‍ ട്രക്ക് ആന്‍ഡ് റെന്‍ഡല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന വാന്‍ സംഭവസ്ഥലത്തുതന്നെയുണ്ട്.

ഇതേസമയം, ഭീകരാക്രമണമാണോ ഇതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതുവരെ ഇതുസംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഒന്റാരിയോ പ്രീമിയര്‍ കാത് ലിന്‍ വിന്‍ മറുപടി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ടൊറന്റോ പൊലീസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.