മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം കെ.ആര്‍. മീരയുടെ ആരാച്ചാറിന്

കോട്ടയം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മേയ് 28ന് കോട്ടയം ഡിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി അവാര്‍ഡ് സമ്മാനിക്കും.

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥയാണ് ആരാച്ചാര്‍ എന്ന നോവലിലൂടെ പറയുന്നത്. സ്ത്രീ ജീവിതത്തിന്റെ മൂര്‍ത്തവും തീക്ഷ്ണവുമായ ഗതിവേഗങ്ങളെ കാലത്തിനും ചരിത്രത്തിനും കുറുകെ നിര്‍ത്തി അധീശവ്യവസ്ഥകളെ വിചാരണചെയ്യുന്ന രാഷ്ട്രീയ രചനകളാണ് മീരയുടെ കഥകളും നോവലുകളുമെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ട ഏറ്റവും കടുത്ത സ്ത്രീപക്ഷ രചനയായ ആരാച്ചാര്‍ 2012 നവംബറിലാണ് പ്രസിദ്ധീകരിച്ചത്. ആ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച നോവലായി വിലയിരുത്തപ്പെട്ട ആരാച്ചാറിലൂടെ കെ ആര്‍ മീരയ്ക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം തുടങ്ങി ചെറുതും വലിതുമായ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.