ഉത്തര്‍പ്രദേശ് ബി ജെ പി എം എല്‍ എക്കെതിരെ ലൈംഗിക പരാതിയുമായി പെണ്‍കുട്ടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ രണ്ട് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്ത്. ബദൗനിയിലെ ബിസൗലി മണ്ഡലത്തിലെ എം.എല്‍.എ കുശാഗ്ര സാഗറിനെതിരെയാണ് ബറെയ്‌ലി പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ ഉള്ളത്.

എം.എല്‍.എ തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എം.എല്‍.എയുടെ വീട്ടുജോലിക്കാരിയുടെ മകളാണ് പരാതിക്കാരി.

‘പ്രായപൂര്‍ത്തിയായ ശേഷം എം.എല്‍.എ തന്നെ വിവാഹം ചെയ്യുമെന്നാണ് ആദ്യ തവണ പീഡിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് യോഗേന്ദ്ര സാഗര്‍ തനിക്ക് ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ എം.എല്‍.എയുടെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചു. ജൂണ്‍17ന് അദ്ദേഹത്തിന്റെ വിവാഹം നടക്കാന്‍ പോവുകയാണ്. അതിന് താന്‍ അനുവദിക്കില്ല. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും. തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോണ്‍കോളുകള്‍ വരുന്നതായും സമൂഹത്തില്‍ പരിഹാസപാത്രമായി മാറുകയാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉന്നാവോ പീഡനക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ സി.ബി.ഐയുടെ പിടിയിലായി ദിവസങ്ങള്‍ക്കു ശേഷമാണ് പീഡനം നടന്നത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.