കെവിന്‍ വധക്കേസില്‍ വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടാന്‍ നിയമതടസമില്ലെന്ന് ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചു. വീഴ്ചവരുത്തിയ പൊലീസുകാര്‍ക്ക് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് നിര്‍ണായകമാണ്. ഈ റിപ്പോര്‍ട്ട് പ്രകാരമാകും പൊലീസുകാരെ പിരിച്ചുവിടുന്നതും തരംതാഴ്ത്തുന്നതും തീരുമാനിക്കുക.
കെവിനെ സാനു ചാക്കോയുടെ നേതൃത്വത്തിലെ സംഘം വീട് കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നവരാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ എംഎസ്. ഷിബു, എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍. ഈ വീഴ്ചയ്ക്ക് സസ്പെന്‍ഷന്‍ എന്നതിനപ്പുറം പിരിച്ചുവിടല്‍ എന്ന കടുത്ത നടപടി വേണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. അതിന്റെ നിയമസാധുത പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടറിയോടും ഡി.ജി.പിയോടും നിര്‍ദേശിച്ചിരുന്നു. കേരള പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിടാനാവും.
ഇതിന് മുൻപ് ആരോപണ വിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്ക് ഡി.ജി.പി തുടക്കമിടുകയും ചെയ്തു. അതിനാണ് ഐ.ജി. വിജയ് സാഖറെ നടത്തുന്ന അന്വേഷണത്തിന് പുറമെ കോട്ടയം അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പുതിയ വകുപ്പ് തല അന്വേഷണം. ഇതിന്റെ ഭാഗമായി പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ആരോപണ വിധേയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
ഇതിന് ശേഷം ഇവരുടെ വീഴ്ച വ്യക്തമാക്കുന്ന ഡിവൈ.എസ്.പി റിപ്പോര്‍ട്ട് ലഭിച്ച ശേഷം പിരിച്ചുവിടുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന പൊലീസ് വീഴ്ചകള്‍ പതിവായതോടെ പരിഹാരമെന്ന നിലയില്‍ കുറ്റക്കാരെ പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രി വിളിച്ച മുന്‍ ഡി.ജി.പിമാരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നതും കടുത്തനടപടികള്‍ വേഗത്തിലാക്കാന്‍ കാരണമായി.