പിജെ കുര്യന്റെ പരാമര്‍ശത്തിന് യുവ എംഎല്‍എമാര്‍ മറുപടി നല്‍കട്ടെ; രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത് നന്നായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഹൈക്കമാന്‍ഡിന് പരാതി നല്‍കുമ്പോള്‍ കാര്യങ്ങള്‍ എന്താണെന്ന് കുര്യന് മനസിലാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാജ്യസഭ സീറ്റ് വിഷയത്തില്‍ യുവ എം.എല്‍.എമാര്‍ ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചു എന്ന കുര്യന്റെ ആരോപണത്തിന് മറുപടി പറയേണ്ടത് അവരാണ്. രാജ്യസഭ സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഗൂഢാലോചന ഉണ്ടായി എന്ന കുര്യന്റെ ആരോപണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസനും മറുപടി നല്‍കട്ടെ യെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

രാജ്യസഭ സീറ്റ് താന്‍ ആരോടും ചോദിച്ചിട്ടില്ല. എന്നാലും അതു ലഭിക്കുമെന്ന് കരുതിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപരമായ അജണ്ട മറ്റു പാര്‍ട്ടിയുടെ നേതാക്കളെ ഉപയോഗിച്ച്‌ നടപ്പാക്കുകയാണ് ചെയ്തത്. ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് പരാതി നല്‍കും. വയസ്സനെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയും താനും തമ്മില്‍ രണ്ടുവയസ്സിന്റെ വ്യത്യാസമേ ഉള്ളൂവെന്ന് ഒാര്‍ക്കണമെന്നും കുര്യന്‍ പറഞ്ഞിരുന്നു.