മുഖ്യമന്ത്രി പിണറായി വിജയനെ അവഗണിച്ചത് ശരിയായില്ല ; പ്രധാനമന്ത്രിയുടെ നയം കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യം : കെ എം മാണി

തിരുവനന്തപുരം: കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി സമയം അനുവദിക്കാത്തത് ശരിയായില്ലെന്ന് കെ.എം.മാണി. കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളെ സംബന്ധിച്ചും കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ സബ്‌സിഡി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്.

മുഖ്യമന്ത്രിയെ അവഗണിക്കുന്നത് കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. ഭരണഘടന അനുശാസിക്കുന്ന കേന്ദ്ര, സംസ്ഥാന ബന്ധങ്ങളുടെ അവകാശലംഘനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തിന്റെയും ജനാധിപത്യത്തിന്റെയും അന്തസ്സത്ത കുടികൊള്ളുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഊഷ്മളമായ ബന്ധത്തിലൂടെയാണ്.

ലോകം മുഴുവന്‍ ചുറ്റി നടക്കുന്ന പ്രധാനമന്ത്രി കേരളത്തോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ കാര്‍ഷിക വിലത്തകര്‍ച്ച തടയാനോ കര്‍ഷകര്‍ക്ക് വേണ്ട ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാനോ റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാനോ പ്രധാനമന്ത്രി തയാറാകാത്തത് കേരളത്തിലെ കര്‍ഷകരോടുള്ള അവഗണനയാണെന്നും കെ.എം. മാണി പറഞ്ഞു.