പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു; മകളെ മദ്രസയില്‍ നിന്ന് പുറത്താക്കി; പിതാവിന്റെ കുറിപ്പ് വൈറല്‍

ഷോട്ട് ഫിലിമില്‍ പൊട്ടു തൊട്ട് അഭിനയിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്രസയില്‍ നിന്ന് പുറത്താക്കിയെന്ന ആരോപണവുമായി പിതാവ് രംഗത്ത്. പഠനത്തിനൊപ്പം കലാരംഗത്തും കഴിവ് തെളിയിച്ച മകളെ പൊട്ടുതൊട്ടു എന്ന ഒരു കാരണത്തിന്റെ പേരിലാണ് മദ്രസയില്‍ പുറത്താക്കിയതെന്ന് ഉമ്മര്‍ മലയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മകള്‍ ഹെന്ന മലയിലിനാണ് മദ്രസ പഠനം നിഷേധിച്ചത്. പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ മകള്‍ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരിയാണെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരിയായിരുന്നെന്നും ഉമ്മന്‍ മലയില്‍ വ്യക്തമാക്കി. കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഷോട്ട് ഫിലിമിലെ മകളുടെ ചിത്രത്തിന് ഒപ്പമാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

ഉമ്മന്‍ മലയിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മകള്‍ ഹെന്ന മലയില്‍ (ഒരുഷോര്‍ട് ഫിലിം കോസ്റ്റൂമില്‍). പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി. സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവള്‍.കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി.

എന്നിട്ടും മദ്രസ്സയില്‍ നിന്നും ഈ വര്‍ഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…? (കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം)