ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാനം ഇസ്‌ലാമിക് സ്റ്റേറ്റ്‌സിന്റെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്ന് ബ്രിട്ടനിലെ ദേശീയ ദിനപത്രമായ ദ ഗാര്‍ഡിയന്‍ പത്രത്തില്‍ നവംബര്‍ 29ന് വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മിഷേല്‍ സാഫി എന്ന ലേഖകന്‍ കേരളത്തില്‍ വന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് കേരളത്തിലെ ടൂറിസം മേഖലയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂട്ടിക്കാട്ടുന്നു. കാരണം സംസ്ഥാനത്തെ വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ആരാധനാലയങ്ങളും തൃശൂര്‍പൂരം പോലെയുള്ള സാംസ്‌കാരിക ഉല്‍സവങ്ങളും മാര്‍ക്കറ്റുകളും ലക്ഷ്യമാക്കി സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തുകയാണ് ഐ.എസിന്റെ ലക്ഷ്യം. കാശ്മീരില്‍ നിന്നോ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ള മുസ്‌ലിം ചെറിപ്പക്കാരെ ഇതിനായി റിക്രൂട്ട് ചെയ്യുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഇന്ത്യയിലെ ഏറ്റവും സമ്പന്നവും ഉയര്‍ന്ന വിദ്യാഭ്യാസവും ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ നിന്ന് അടുത്ത കാലത്തായി 21 ചെറുപ്പക്കാരാണ് സിറിയയിലേക്ക് അടക്കം പോയത്.
കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് കാസര്‍കോഡ് സ്വദേശിയായ ഹഫിസുദ്ദീന്‍ ഹക്കിം പറയുന്നത്. അതുകൊണ്ടാണ് ഈ 23കാരന്‍ ഭാര്യയെയും കുടുംബത്തെയും കൂട്ടി മതപഠനത്തിനായി കഴിഞ്ഞ ജൂണില്‍ ശ്രീലങ്കയിലേക്ക് പോയത്. അതിന് പിന്നാലെയാണ് കാസര്‍കോഡ്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 16 മുസ്‌ലിം യുവാക്കള്‍ അപ്രത്യക്ഷരായത്. കാണാതായവര്‍ അഫ്ഗാനില്‍ എത്തിയെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സ് സ്ഥിരീകരിച്ചുട്ടുണ്ട്. ഇവര്‍ അവിടെ എത്തിയ ശേഷം അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ നിന്നാണ് ഇത് സ്ഥിരീകരിച്ചത്. ‘ ഞങ്ങളുടെ ലോകത്തെത്തി, ഇവിടെ ആരും പൊലീസിന് പരാതി നല്‍കില്ല, അല്ലാഹുവിന്റെ ലോകത്ത് നിന്ന് തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നിമില്ല’ എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
കാണാതായവരെല്ലാം ഐ.എസില്‍ ചേര്‍ന്നെന്നാണ് കേരളത്തിലുള്ളവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്താകമാനം ഭീതിയുളവാക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിംജനസംഖ്യയില്‍ ലോകത്ത് മൂന്നാമതാണ് ഇന്ത്യ. എന്നാല്‍ തൊണ്ണൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ഇവിടെ നിന്ന് ഐ.എസില്‍ ചേര്‍ന്നത്. ‘ ഐ.എസില്‍ ചേര്‍ന്നവരിലധികവും ബ്രിട്ടണ്‍, മാലേദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന്’ റോയുടെ മുന്‍ തലവനായ വിക്രം സൂദ് പറഞ്ഞതായും മിഷേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍കോഡ് ജില്ലയിലെ പടന്ന കായലോരപ്രദേശമാണ്. പക്ഷെ, ഇവിടെയെല്ലാം വലിയ വീടുകളാണുള്ളത്. ഗള്‍ഫ് പണം കൊണ്ട് സമ്പന്നരായവരാണിവര്‍. 25 ലക്ഷം മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നുണ്ട്. തുടങ്ങിയ വിശദവിവരങ്ങള്‍ ഗാര്‍ഡിയനിനെ വാര്‍ത്തയിലുണ്ട്.
ഹക്കിമിന്റെ കഥ
ഒരു ജോലിയും ചെയ്യാതെ, കള്ള്കുടിച്ചും പുകവലിച്ചും അലക്ഷ്യമായി കറങ്ങി നടന്നിരുന്ന ചെറുപ്പക്കാരനായിരുന്നു ഹക്കീം. അവന് പളളിയില്‍ പോകുന്ന ശീലമേ ഉണ്ടായിരുന്നില്ലെന്ന് അമ്മാവന്‍ അബ് ദുള്‍റഹിം ഓര്‍മിച്ചു.അങ്ങനെയിരിക്കെ യു.എ.ഇയില്‍ ജോലിക്ക് പോയി. രണ്ട് വര്‍ഷം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ആളാകെ മാറി. പടന്നയിലുള്ള, സലഫി വിശ്വാസികളുടെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. അതിന് ശേഷം താടി നീട്ടിവളര്‍ത്തി. വീട്ടിലെ കേബിള്‍ ടി.വി ഒഴിവാക്കി. ഒരു സുപ്രഭാതത്തില്‍ കാര്‍ ഓടിക്കുന്നത് പോലും നിര്‍ത്തി. അതിനവന്‍ പറഞ്ഞ ന്യായം ഏറെ വിചിത്രമാണെന്ന് അമ്മാവന്‍ ഓര്‍മിക്കുന്നു; ‘ കാര്‍ വായ്പയെടുത്താണ് വാങ്ങിയത്. വായ്പ അനിസ്‌ലാമികമാണ്’ എന്നാല്‍ പടന്നയില്‍ നിന്ന് കാണാതായ ചെറിപ്പക്കാരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
സലഫിസം പഠിക്കുന്നത് ഇന്റര്‍നെറ്റ് വഴി
സലഫിസം ദക്ഷിണേന്ത്യയില്‍ പുതിയ കാര്യമല്ലെന്ന് കേരളാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അഷ്‌റഫ് കടയ്ക്കല്‍ പറഞ്ഞു. എന്നാല്‍ വിക്കീലിക്‌സ് ചോര്‍ത്തിയ സൗദി നയതന്ത്ര വിവരങ്ങളില്‍ പറയുന്നത് കഴിഞ്ഞ കുറേ ദശകങ്ങളായി സൗദി അറേബ്യേയില്‍ നിന്ന് കേരളത്തിലെത്തുന്ന പണത്തിന്റെ സ്വാധീനം കൊണ്ട് സലഫിസം കൂടുതല്‍ ശക്തമായെന്നാണെന്നും അദ്ദേഹം പറയുന്നു. ‘ സലഫിസം വളരെ ഇടുങ്ങിയതും യുക്തിക്ക് നിരക്കാത്തതുമായ പ്രത്യയശാസ്ത്രമാണ്. എന്നാലിത് യുവാക്കളെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്’ അദ്ദേഹം വ്യക്തമാക്കി. ഈ യുവാക്കളെല്ലാം പരമ്പരാഗത സുന്നിവിഭാഗത്തില്‍ പെട്ടവരാണ്. ഇവരെല്ലാം സൗദിയിലെയും മറ്റ് സലഫി പണ്‍ഡിതന്‍മാരുടെയും പ്രഭാഷണങ്ങളും പ്രസംഗങ്ങളും ഓണ്‍ലൈന്‍ വഴി പിന്തുടരുന്നു. ഇത്തരത്തില്‍ വഴിതെറ്റിയ നിരവധി യുവാക്കളുടെ മാതാപിതാക്കള്‍ മക്കളുടെ ഭാവിയില്‍ ആശങ്കാകുലരാണ്. പല യുവാക്കള്‍ക്കും ഞാന്‍ കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ടെങ്കിലും അതെല്ലാം പൂര്‍ണ പരാജയമായിരുന്നെന്നു’ കടയ്ക്കല്‍ സമ്മതിക്കുന്നു.
ഐ.എസിന്റേത് നിശബ്ദ ആക്രമണം
അതേസമയം ലഷ്‌കര്‍ ഇ തൊയ്ബ, ജയ്ഷയ് മുഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയുള്ളതെന്ന് മുന്‍ രഹസ്യാന്വേഷണ മേധാവി വ്യക്തമാക്കുന്നു. അവരാണ് ആസൂത്രിതമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്ത്യയില്‍ നടത്തുന്ന മതതീവ്രവാദം വളരെ വ്യത്യസ്തമായ രീതിയിലാണെന്നും ഇത് ഇന്ത്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നതിനും അപ്പുറത്താണെന്നും ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തവരും ആഭിമുഖ്യം പുലര്‍ത്തുന്നവരും സ്വയംതൊഴില്‍ തുടങ്ങിയവരും അവിദഗ്ധ തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന വരുമാണ്. ഏതാണ്ട് 68 പേരെയാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെ മുസ്‌ലിംങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്താനാണ് ഐ.എസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നവരുടെ അഭിമുഖം ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കുന്നത്. അതില്‍ ഇന്ത്യന്‍ മുജാഹുദ്ദീനില്‍ പ്രവര്‍ത്തിക്കുന്നവരുടെ വീഡിയോയുമുണ്ട്. ഐ.എസിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് ഇന്ത്യന്‍ മുജാഹുദ്ദീന്‍. സിറിയയിലുള്ള ഇന്ത്യക്കാരനായ ഇന്ത്യന്‍ മുജാഹുദ്ദീന്‍ അംഗമായ ഷാഫി അര്‍മാര്‍ നാട്ടില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ ചാര്‍ജ് ഷീറ്റില്‍ പറയുന്നു. ഇയാളടക്കം 16 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മറ്റ് താവ്രവാദ സംഘടനകളെ പോലെ ഐ.എസിന് ഇന്ത്യയിലാകമാനം വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തിലെ അവരുടെ വളര്‍ച്ച അപകടകരമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാന്‍ സലഫിസത്തിനും ഐ.എസിനും കുറച്ചൊക്കെ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം തീവ്രമായ സൈദ്ധാന്തങ്ങളൊന്നും ഇന്ത്യയെ പോലെ സാംസ്‌കാരികമായി വ്യത്യസ്തത പുലര്‍ത്തുന്നിടത്ത് നടപ്പാക്കാനാകില്ലെന്ന് അഷ്‌റഫ് കടയ്ക്കല്‍ വ്യക്തമാക്കുന്നു.