കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോക്കാരന്‍. ആക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. പുലർച്ചെ ഒരുമണിയോടെ ജോസ് ജംഗ്ഷനിൽ ഓടിയെത്തി ഓട്ടംവിളിച്ച സംഘം തോപ്പുംപടിയിലാണ് ഇറങ്ങിയത്. സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു. ഒരാൾക്കു ഷർട്ട് ഉണ്ടായിരുന്നില്ല. ഫുട്ബോൾ മത്സരം കാണുന്നതിനിടെ സംഘർഷം ഉണ്ടായെന്നാണു കാരണമായി പറഞ്ഞതെന്നും ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി. എല്ലാവർക്കും പ്രായം 25ൽ താഴെയാണ്. അവർ തോപ്പുംപടിയിൽ താമസമായിരുന്നെന്നാണു സൂചനയെന്നും സാക്ഷി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് ഒരേ സമയം പൊലീസ് പരിശോധന നടത്തിയത്. കാടാമ്പുഴയ്ക്കടുത്തുള്ള കേന്ദ്രത്തിലും പരിശോധന നടത്തി.
ഇതിനിടെ, അഭിമന്യുവിനെ വധിച്ച കേസിലെ പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, കേസുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലായ എസ്ഡിപിഐ നേതാക്കളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തു.
അഭിമന്യു കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ തുടർച്ചയായി ഫോണിൽ വിളിച്ചത് കേസിൽ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്നാണു പൊലീസിന്റെ നിഗമനം. കൊലയാളി സംഘത്തിനു അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതു മഹാരാജാസ് കോളജിലെ വിദ്യാർഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നൽകുകയും ചെയ്തു. പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ ജന്മനാടായ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ എറണാകുളത്തുനിന്നു തുടർച്ചയായി ഫോണിൽ വിളിച്ചതായി ബന്ധുക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച രാത്രി ചുവരെഴുത്തിനെച്ചൊല്ലി മഹാരാജാസ് കോളജിൽ തർക്കം ഉണ്ടായപ്പോൾ സ്ഥലത്ത് എത്തിയവരിൽ പലരും എസ്ഡിപിഐ പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചിയിലും പരിസരത്തുമുള്ള ഇവരിൽ ചിലർ സംഭവദിവസം മുതൽ ഒളിവിൽ പോയതായി കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ പോകാൻ സഹായിച്ചതായി സംശയിക്കുന്ന ജില്ലയിലെ എസ്ഡിപിഐ നേതാക്കളുടെ ഫോൺവിളി വിവരങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്.