ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി. നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്നും വിശദീകരണം. ആചാരങ്ങളെ കോടതി മാനിക്കണം. ഭരണഘടനാ വ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
ലോകത്ത് മറ്റെവിടെയും ഇങ്ങനെയൊരു ആചാരമില്ല. അത്രമേൽ സവിശേഷമാണ് ശബരിമലയിലെ ആചാരം. മതപരമായ ആചാരങ്ങളുടെ ഈ വൈവിധ്യവും പരിഗണിക്കണമെന്നും കെ.രാമമൂർത്തി പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ല. ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം ഒരു മതവിശ്വാസത്തിന്റെ ഭാഗമാണെന്നുമാണ് അമിക്കസ്‌ക്യൂറി സുപ്രീംകോടതിയെ അറിയിച്ചത്.
നേരത്തെ മറ്റൊരു അമിക്കസ് ക്യൂറിയായ രാജുരാമചന്ദ്രൻ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. ശബരിമല കേസിൽ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്. കേസിൽ അമിക്കസ് ക്യൂറിയുടെ വാദം പൂർത്തിയായി.