പ്രതിവാരം 24,000 രൂപ മാത്രം പിന്‍വലിക്കല്‍ നിയന്ത്രണത്തിന് എന്താണ് കാരണം
സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്നും സുപ്രീംകോടതി
ന്യൂഡൽഹി∙ നോട്ട് അസാധുവാക്കൽ നടപടിയിൽ കേന്ദ്രസർക്കാരിനോടു ചോദ്യങ്ങളുമായി സുപ്രീംകോടതി. നടപടി ഭരണഘടനാ വിരുദ്ധമാണോ എന്നു തീരുമാനിക്കുന്നതിനായി ഒൻപതു ചോദ്യങ്ങൾ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അക്കമിട്ട് ചോദിക്കുകയായിരുന്നു. നോട്ട് അസാധുവാക്കലിനെതിരെ നൽകിയ ഹർജിയും സഹകരണ ബാങ്കുകൾ നൽകിയ ഹർജിയും ഒരുമിച്ചു പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.
എപ്പോഴാണ് നോട്ട് അസാധുവാക്കാൻ തീരുമാനമെടുത്തത്? തീരുമാനം തീർത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിൻവലിക്കാൻ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോയെന്നും കോടതി ചോദിച്ചു. നോട്ട് നിയന്ത്രണത്തിനു പകരം നിരോധനം എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. സർക്കാരിന്റെ കൈവശം ആവശ്യത്തിനു പണമില്ലെന്ന് അറ്റോർണി ജനറൽ കോടതിയിൽ അറിയിച്ചു. 24,000 രൂപാ പരിധി നിശ്ചയിച്ചിട്ട് എന്തുകൊണ്ട് ജനങ്ങൾക്ക് അതു കൊടുക്കാനാകുന്നില്ലെന്നും കോടതി ചോദിച്ചു.
ഈ ചോദ്യങ്ങളുടെ ഉത്തരം വരുന്ന ബുധനാഴ്ച റിപ്പോർട്ട് ആയി സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനം തെറ്റെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു വേണ്ടത്. വ്യവസ്ഥകളോടെ നിക്ഷേപം സ്വീകരിക്കാനാകില്ലേയെന്നും കോടതി ചോദിച്ചു.











































