ദുബൈ: കടം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള പ്രശ്‌നത്തില്‍ കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം യാത്രാ ബാഗില്‍ ഒളിപ്പിച്ച കാമുകന് ദുബൈ കോടതി വിധിച്ച വധശിക്ഷ ഏഴു വര്‍ഷം തടവാക്കി കുറച്ചു. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 31 വയസ്സുള്ള ലെബനീസ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളില്‍ നിന്നും പലപ്പോഴായി വിയറ്റ്‌നാം പൗരയായ കാമുകി കടമായി പണം കൈപ്പറ്റിയിരുന്നു. ഇതു തിരിച്ചു ചോദിച്ചപ്പോള്‍ യുവതിയുടെ ഭാഗത്തുനിന്നും നിഷേധ നിലപാട് ഉണ്ടായി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ യുവാവ് കൊലപ്പെടുത്തുകയായിരുന്നു.
2017 ഓഗസ്റ്റിലായിരുന്നു സംഭവം നടന്നത്. ഇയാള്‍ക്കെതിരെ കൊലപാതകം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 2016 ഓഗസ്റ്റില്‍ ഒരു നിശാക്ലബില്‍ വച്ചാണു യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും വളരെ അടുത്ത ബന്ധത്തില്‍ ആയി. ദുബൈയില്‍ യുവതി താമസിക്കുന്ന സ്ഥലത്ത് യുവാവ് സ്ഥിരമായി പോകാറുണ്ടായിരുന്നു. ഒരിക്കല്‍ ലെബനനില്‍ പോയി വന്നതിനുശേഷം യുവാവ് പെണ്‍കുട്ടിക്കൊപ്പം നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്രയ്ക്ക് പദ്ധതിയിട്ടു. യാത്രയുടെ മൂന്നാം ദിവസം തനിക്ക് അടിയന്തരിമായി നാട്ടിലേക്ക് പോകണമെന്നും അവിടെയുള്ള ഫ്ലാറ്റിന്റെ ലോണ്‍ അടയ്ക്കുന്നതിന് 15,000 ഡോളര്‍ ആവശ്യമാണെന്നും യുവതി പറഞ്ഞു. പെണ്‍കുട്ടിയെ സഹായിക്കുന്നതിനായി യുവാവ് 50,000 ദിര്‍ഹം കടമായി നല്‍കി.
എന്നാല്‍ നാട്ടില്‍ പോയി വന്നതിനുശേഷം യുവതി താനുമായി നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയെന്നാണ് പ്രതിയുടെ മൊഴി. കൂടാതെ ഫെബ്രുവരിയില്‍ ബ്യൂട്ടി സലൂണ്‍ തുടങ്ങുന്നതിനായി 13,000 ദിര്‍ഹം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. സലൂണില്‍ തന്നെയും പങ്കാളിയാക്കാം എന്നായിരുന്നു വാഗ്ദാനം. പണം നല്‍കിയെങ്കിലും പങ്കാളിയാക്കിയില്ലെന്നും ശിക്ഷിക്കപ്പെട്ട പ്രതി പറഞ്ഞു.
2017 ഏപ്രില്‍ 13ന് രാവിലെ 9.30ന് പ്രതി യുവതിയുടെ താമസസ്ഥലത്ത് പോയെങ്കിലും വളരെ മോശമായ രീതിയില്‍ ആയിരുന്നു പെണ്‍കുട്ടിയുടെ പെരുമാറ്റം. ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെങ്കില്‍ അത് തുറന്നു പറയണമെന്നും ഇത്തരത്തില്‍ രൂക്ഷമായി പെരുമാറരുതെന്നും യുവാവ് പറഞ്ഞു. തന്റെ കയ്യില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും യുവാവ് നിലപാടെടുത്തു. പിന്നീട് നിരവധി തവണ യുവതിയുമായി സംസാരിച്ചെങ്കിലും ധിക്കാരപരമായിരുന്നു അവരുടെ നിലപാടെന്ന് പ്രതി മൊഴി നല്‍കി.
സംഭവ ദിവസവും യുവതിയുമായി രൂക്ഷമായ രീതിയില്‍ സംസാരമുണ്ടായി. പണം തിരികെ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു യുവതിയുടെ മറുപടി. പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് വച്ചായിരുന്നു സംഭവങ്ങള്‍. ശുചിമുറിയിലേക്ക് പോയ യുവതിയെ പിന്തുടര്‍ന്ന പ്രതി ദേഷ്യത്തില്‍ കൈ കൊണ്ട് യുവതിയുടെ കഴുത്ത് ഞെരിച്ചു. അല്‍പനേരം കഴിഞ്ഞപ്പോഴാണ് യുവതി മരിച്ചുവെന്ന് തിരിച്ചറിഞ്ഞതെന്നും പ്രതി മൊഴി നല്‍കി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന യാത്രാ ബാഗില്‍ യുവതിയുടെ മൃതദേഹം ഒളിപ്പിച്ചു. പൊലീസിന്റെ കണ്ണില്‍പ്പെടാതെ ഒളിച്ചു നടന്നു. കൃത്യത്തിനുശേഷം യുവതിയുടെ ബാഗില്‍ ഉണ്ടായിരുന്ന 4500 ദിര്‍ഹം, വാച്ച്, ആഭരണങ്ങള്‍, നെക്കലസ് തുടങ്ങിയ സാധനങ്ങള്‍ യുവാവ് എടുത്തിരുന്നു.
മകളെക്കുറിച്ച് കുറേ ദിവസമായി വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് വിയറ്റ്‌നാമിലുള്ള രക്ഷിതാക്കള്‍ യുവതിയുടെ സുഹൃത്തിനെ വിളിച്ചു. ഈ സുഹൃത്ത് യുവതി താമസിക്കുന്ന സ്ഥലത്തേക്ക് പോയപ്പോള്‍ പാര്‍ക്കിങ്ങില്‍ യുവതിയുടെ കാര്‍ കിടക്കുന്നത് കണ്ടു. ഫ്ലാറ്റില്‍ എത്തിയപ്പോഴേക്കും അവിടെ പൊലീസ് ഉണ്ടായിരുന്നു. യുവതി കൊല്ലപ്പെട്ട വിവരം അറിയിക്കുകയും ചെയ്തു. ഫ്ലാറ്റില്‍ അവസാനം വന്ന ആളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയും ജോലി സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.