മീ ടൂ ക്യാമ്പെയിനില്‍ കുടുങ്ങി മുകേഷും; ട്വിറ്ററിലൂടെ വെളിപ്പെടുത്തലുമായി ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ്

തിരുവനന്തപുരം: മീ ടൂ ക്യാമ്പെയിനില്‍ കുടുങ്ങി നടനും എംഎല്‍എയുമായ മുകേഷും. ട്വിറ്ററിലൂടെയാണ് ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നാണ് മീ ടു ക്യാമ്പെയിനിലൂടെ ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ്.

19 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് മുകേഷ് ശല്യം ചെയ്തതായി ടെസ് ആരോപിച്ചു. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു.

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടൽ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് ആരോപിക്കുന്നു.തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗിക അതിക്രമങ്ങള്‍ സത്രീകള്‍ വെളിപ്പെടുത്തുന്ന മീ ടൂ ക്യാമ്പെയിനില്‍  വിദേശകാര്യസഹമന്ത്രി എം.ജെ അക്ബറും കുടുങ്ങിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വനിതാപത്രപ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത് . അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ മദ്യത്തിന്റെ അകമ്പടിയിലായിരുന്നു അഭിമുഖങ്ങളെന്നും വെളിപ്പെടുത്തലുണ്ട്.