കെ സുരേന്ദ്രന് ജാമ്യം

കണ്ണൂര്‍: ബിജെപി നേതാവ് കെ സുരേന്ദ്രന് കണ്ണൂര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുഭീഷിനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

എന്നാല്‍ ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം അനുവദിച്ചെങ്കില്‍ മാത്രമേ സുരേന്ദ്രനു പുറത്തിറങ്ങാനാകൂ. ജാമ്യം തേടി കെ. സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ട സെഷന്‍സ് കോടതിയെ സമീപിക്കും. ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കേസിലാണ് സുരേന്ദ്രന്‍ ജാമ്യാപേക്ഷ നല്‍കുക. ഇതേ കേസില്‍ റാന്നി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഒരു കേസില്‍ ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ തനിക്കെതിരെ പൊലീസ് മറ്റു കള്ളക്കേസുകള്‍ എടുക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് നടപ്പാക്കുന്നത് രണ്ടു നീതിയാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സുരേന്ദ്രന്‍ കോഴിക്കാട് പറഞ്ഞു. കൊട്ടാരക്കര സബ് ജയിലില്‍നിന്ന് സുരേന്ദ്രനെ ഇന്നലെ രാത്രിയാണു കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിച്ചത്. ഇന്നു രാവിലെ കണ്ണൂരിലേക്കു കൊണ്ടുപോയി.