മണിച്ചിത്രത്താഴിന് 25 വയസ്; ആരാധകരോട് ക്ഷമ ചോദിച്ച് ശോഭന

കൊച്ചി: ഫാസിലിന്റെ സംവിധാനത്തില്‍ 1993 ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ചിത്രം മണിച്ചിത്രത്താഴ് അതിന്റെ 25മത്തെ വര്‍ഷത്തില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും ശോഭനയെ തേടിയെത്തിയിരുന്നു. ഈ അവസരത്തില്‍ ആരാധകരോട് നന്ദിയും ഒപ്പം മാപ്പും പറഞ്ഞ് നടി രംഗത്തു വന്നിരുന്നു. അന്വേഷണങ്ങള്‍ക്ക് മറുപടി പറയാന്‍ വൈകിയതാണ് താരം മാപ്പ് ചോദിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മണിചിത്രത്താഴിനെക്കുറിച്ച് വാചാലയായത്.

ശോഭനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എല്ലാ മീഡിയ സുഹൃത്തുക്കള്‍ക്കും എക്കാലത്തെയും എന്റെ പ്രിയ സിനിമയായ മണിച്ചിത്രത്താഴിന്റെ ഫാന്‍സിനും മാഗ്ഗഴ്ചി, പെര്‍ഫോമന്‍സുമായി ഞാന്‍ ചെന്നൈയില്‍ തിരക്കിലാണ്, അതാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയാതെ പോയത്. ക്ഷമ ചോദിക്കുന്നു.

വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ സിനിമ ആളുകള്‍ മറന്നിട്ടില്ലെന്നതും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേടുന്നതും വലിയൊരു കാര്യമാണ്. ശരിക്കും വിസ്മയകരമായി തോന്നുന്നു, എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആര്‍ട്ടിസ്റ്റുകള്‍, സംവിധായകന്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്കും സമാന അനുഭവം തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അവരോടെല്ലാം എന്റെ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നു’ ശോഭന കുറിക്കുന്നു.

മലയാളത്തില്‍ നിന്നും ഏറ്റവുമധികം ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം എന്ന വിശേഷണവും മണിചിത്രത്താഴിനുള്ളതാണ്. തമിഴ്, ഹിന്ദി, കന്നട, ബംഗാളി, ബോജ്പുരി അടക്കമുള്ള ഭാഷകളിലെല്ലാം ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.