ബാലഭാസ്‌കറിന്റെ മരണം അമിതവേ​ഗതമൂലമെന്ന് സാങ്കേതിക പരിശോധനാഫലം

തിരുവനന്തപുരം:ബാലഭാസ്‌ക്കറിന്റെ അപകടം മരണത്തിന് കാരണം അമിത വേഗമെന്ന സൂചന നൽകി റിപ്പോർട്ട്. മോട്ടോര്‍വാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. അപകട സമയത്ത് കാറിന്റെ വേഗം 100നും 120 നും ഇടയില്‍ ആയിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ട വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. അപകടം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാലഭാസ്‌കര്‍ മരിക്കാന്‍ ഇടയായ അപകടം ആസൂത്രിതമാണോ എന്നകാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന് കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധനാ ഫലംകൂടി ഇനി ലഭിക്കാനുണ്ട്. 2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു.