അസമില്‍ നാശം വിതച്ച് മഴ; 43 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയില്‍

ഗുവാഹത്തി: കഴിഞ്ഞ രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ അസമിലെ അഞ്ച് ജില്ലകളിലെ 43 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി എന്ന് റിപ്പോര്‍ട്ട്. ഇതുവരെ 13,000 പേരെ ദുരിതം ബാധിച്ചതായാണ് വിവരം. ധെമാജി, ലാഖിംപുര്‍, ബിശ്വനാഥ്, ഗൊലഘട്ട്, ജോര്‍ഹത് ജില്ലകളെയാണ് പ്രളയം കാര്യമായി ബാധിച്ചിരിക്കുന്നത്.

ഇരുന്നൂറോളം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മഴ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. വെള്ളപൊക്കത്തില്‍ . 955 ഹെക്ടറിലധികം കൃഷി നശിച്ചു.

നീമാറ്റിഘട്ടില്‍ ബ്രഹ്മപുത്ര നദി അപകടനിലയ്ക്ക് മുകളില്‍ കരകവിഞ്ഞൊഴുകുകയാണ്. ന്യൂമരിഗറിലെ ധന്‍സിരി, സോനിത്പൂരിലെ ജിയാ ഭരാലി നദികളിലെ ജലനിരപ്പും അപകടനിലയ്ക്ക് മുകളിലാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.