കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ കേബിളിട്ട് മുറുക്കി കൊലപ്പെടുത്തി

പള്ളുരുത്തി:കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ കേബിളിട്ട് മുറുക്കി കൊലപ്പെടുത്തി. പള്ളുരുത്തി കടേഭാഗം, എച്ച്.എം.സി. ലെയ്‌നില്‍ വട്ടേക്കാട്ട് വീട്ടില്‍, മനോരമ (57) യാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് സാഗരന്‍ (65) പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

രണ്ട് വര്‍ഷം മുമ്പ് ഇവരുടെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം സാഗരന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച ഭാര്യയുമായി ഇയാള്‍ വഴക്കിട്ടു. ഇതിനിടയില്‍ ഇയാള്‍ ഭാര്യയെ തള്ളി. ഭാര്യ തലയടിച്ച് താഴെ വീണു. തലയിലുണ്ടായ മുറിവില്‍ നിന്ന് രക്തം ഒഴുകി. ഇതെ തുടര്‍ന്ന് ഭാര്യയുടെ കഴുത്തില്‍ കേബിള്‍ മുറുക്കുകയാണുണ്ടായതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.

ഇയാള്‍ ഭാര്യയുമായി നിത്യേന വഴക്കുണ്ടാക്കുമായിരുന്നെന്ന് പരിസരവാസികള്‍ പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.