രമ്യയുടെ കാര്‍ അവിടെ നില്‍ക്കട്ടെ; നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ കാറിനെക്കുറിച്ചാണ്: വി.ടി ബല്‍റാം

പാലക്കാട്: ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ കാര്‍ വാങ്ങിനല്‍കുന്നതിനെക്കുറിച്ചുള്ള വിവാദം കത്തുന്നതിനിടയില്‍ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാറിനെക്കുറിച്ച് വെളിപ്പെടുത്തി വി.ടി ബല്‍റാം എംഎല്‍എ.

രമ്യ ഹരിദാസിന് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ കാര്‍ വാങ്ങിനല്‍കുന്നതല്ല, മറിച്ച് വധശ്രമക്കേസില്‍ പോലീസ് തിരയുന്ന ഇന്നോവ കാറില്‍ എംഎല്‍എ വന്നിറങ്ങുന്നതാണ് ചര്‍ച്ചചെയ്യേണ്ടതെന്ന് വി.ടി ബല്‍റാം എംഎല്‍എ പറഞ്ഞു.
ആലത്തൂരില്‍ ജയിച്ച എംപിക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയില്‍ തോറ്റമ്പിയ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതിക്രൂരമായി ഒരു മനുഷ്യനെ വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ കേരള പോലീസ് കര്‍ണ്ണാടകത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറില്‍ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ എം എല്‍ എ പോലീസിന്റെ കണ്‍മുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂണരൂപം

ആലത്തൂരിൽ ജയിച്ച എംപിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയിൽ തോറ്റമ്പിയ ചെന്താരകത്തിന് പാർട്ടി ഖജനാവിൽ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം,

ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പോലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ നാട് ഭരിക്കുന്ന പാർട്ടിയുടെ യുവ എം എൽ എ പോലീസിന്റെ കൺമുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടത്.