ആ ഫ്ളാറ്റുകള്‍ ആരുടേതാണ്; മരടിൽ ഉടമസ്ഥരെ അറിയാതെ 50 ഫ്ലാറ്റുകൾ

കൊച്ചി: മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങൾ മാത്രം. ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ നിന്നാണ് കൂടുതൽ പേർ ഒഴിയാനുള്ളത്. ഹോളി ഫെയ്ത്ത് 18, ആൽഫാ 7, ഗോൾഡൻ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം. അതേസമയം, ഉടമസ്ഥർ ആരെന്നറിയാതെ 50 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്. ഇത്തരം ഫ്ലാറ്റുകൾ റവന്യൂവകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കു‌മെന്നാണ് സൂചന. ഇന്നലെ രാത്രി 12 മണിക്കകം താമസക്കാരെല്ലാവരും ഫ്ലാറ്റ് ഒഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാൽ വീട്ടുപകരണങ്ങൾ മാറ്റാൻ ജില്ല കളക്ടർ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. സാധനങ്ങൾ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചു.
സമയക്രമം അനുസരിച്ച് നടപടികൾ പൂർത്തിയാക്കുമെന്നും ശരിയായ മാർഗത്തിലൂടെ അപേക്ഷിച്ചവർക്ക് താൽക്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. മരടിലെ നാല് ഫ്ലാറ്റുകളിൽ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സർക്കാർ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ പരിഗണിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്രത്യേക ഫണ്ടിൽ നിന്ന് ഇതിനുള്ള തുക അനുവദിച്ചത്. മരട് ഫ്ലാറ്റ് കേസിൽ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി പറഞ്ഞു. കുറ്റകൃത്യം തെളിഞ്ഞുവെന്നും ഇനി കുറ്റക്കാരെ മാത്രം കണ്ടെത്തിയാൽ മതിയെന്നും മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും തച്ചങ്കരി പറഞ്ഞു. ഫ്ലാറ്റ് നിർമാതാക്കൾ മാത്രമല്ല കുറ്റക്കാരെന്നും ആവശ്യമെങ്കിൽ നഗരസഭാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.