യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും സംഘർഷം: എസ്.എഫ്.ഐ.-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി

തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ എസ്.എഫ്.ഐ.-കെ.എസ്.യു സംഘര്‍ഷം. കോളേജിലേക്ക് കെ.എസ്.യു. പ്രവര്‍ത്തകർ പ്രകടനമായെത്തിയതോടെയാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകരുമായി സംഘർഷം ഉടലെടുത്തത്. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിതിനടക്കം പരിക്കേറ്റിട്ടുണ്ട്. ഇരു കൂട്ടരും പരസ്പരം കല്ലെറിഞ്ഞു. ഇതിനിടെയാണ് കെ.എം അഭിജിത്തിനും മറ്റൊരു പ്രവ‍ർത്തകന്‍റെയും തലയ്ക്ക് പരിക്കേറ്റത്. ബുധനാഴ്ച രാത്രി കോളേജില്‍ കെ.എസ്.യു. പ്രവര്‍ത്തകനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെ.എസ്.യു. നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ കോളേജ് ക്യാമ്പസില്‍ ഒരു കെ.എസ്.യു. പ്രവര്‍ത്തകനെ വീണ്ടും മര്‍ദിച്ചതായി പരാതിയുയര്‍ന്നു. ഇത് അന്വേഷിക്കാനായാണ് കെ.എം. അഭിജിതിന്റെ നേതൃത്വത്തില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രകടനമായി യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്. ചേരിതിരിഞ്ഞ് നേർക്കുനേർ ഏറ്റുമുട്ടിയ വിദ്യാർത്ഥികളുടെ സംഘർഷം പുറത്ത് എം.ജി റോഡിലേക്കും നീണ്ടു.