മൊബൈല്‍ ഫോണിലെ കുറിപ്പ് ഫാത്തിമ എഴുതിയതുതന്നെ: ഫൊറന്‍സിക് വിഭാഗം

മദ്രാസ്: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥി ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ കുറിപ്പ് മരിക്കുന്നതിന് മുന്‍പ് ഫാത്തിമ എഴുതിയതാണെന്ന് ഫൊറന്‍സിക് വിഭാഗം,ചെന്നൈ മെട്രോ പൊളിറ്റന്‍സ് കോടതിയെ അറിയിച്ചു. മറ്റൊരു ഹര്‍ജിയില്‍, അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെ മൊബൈല്‍, ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഫൊറന്‍സിക് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് ഇന്ന് നല്‍കിയത്. തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്നെ കുറിപ്പ് മൊബൈല്‍ വാള്‍പേപ്പറായി ഫാത്തിമ വച്ചിരുന്നു. ഇതിന്റെ ആധികാരികതയാണ് ഫൊറന്‍സിക് പരിശോധിച്ചത്. കൂടാതെ ലാപ്‌ടോപ്പും ടാബ് ലെറ്റും പരിശോധിയ്ക്കുന്നുണ്ട്.