നാളത്തെ ഹർത്താൽ നിയമവിരുദ്ധം, പിന്‍വലിക്കണം; പ്രതിഷേധ റാലിക്ക് തടസ്സമില്ലെന്നും ഡി.ജി.പി

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ്ചനടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് പാലിച്ചിട്ടില്ല. അതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഹര്‍ത്താല്‍ അനുവദിക്കില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. ഇതുസംബന്ധിച്ച് സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. പൊലീസ് ഇതിന് വേണ്ട സജ്ജീകരണങ്ങളെല്ലാം കൈക്കൊണ്ടിട്ടുണ്ട്. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റു ചെയ്യും. മുൻകരുതൽ അറസ്റ്റുകളും ഉണ്ടാകും. ഹർത്താലിനു മുന്നോടിയായി പൊലീസ് വിന്യാസം പൂർത്തിയായതായും ഡിജിപി പറഞ്ഞു. ഹർത്താലിൽ നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം സംഘടനകളുടെ ജില്ലാ–സംസ്ഥാന നേതാക്കൾക്കായിരിക്കുമെന്നും, അവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡി.ജി.പി എന്നാല്‍ ഹര്‍ത്താലുമായി മുന്നോട്ടു പോകുമെന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനങ്ങള്‍ പാലക്കാട് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോരാട്ടം, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനങ്ങള്‍ ചേര്‍ന്ന സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.