ഇതുവരെ മരിച്ചത് 15 പേര്‍, എന്നിട്ടും തിളച്ചു മറിഞ്ഞ് യു.പി- കാന്‍പൂരിലും ഡല്‍ഹിയിലും രോഷം കത്തുന്നു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 15 പേര്‍. 45000 പേരെ കരുതല്‍ തടങ്കലില്‍ വെച്ച് പിന്നീട് മോചിപ്പിച്ചതായും ക്രമസമാധാന ചുമതലയുള്ള യു.പി ഐ.ജി പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. ഡിസംബര്‍ 10 മുതല്‍ 705 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 കാഷ്വാലിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തു. 263 പൊലീസുകാര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തു- അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ എട്ടു വയസ്സുകാരനായ കുട്ടിയുമുണ്ട്. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തിയാണ് സമരം നടക്കുന്നത്. തിരിച്ചുള്ള വെടിവയ്പ്പിലാണ് എല്ലാവരും കൊല്ലപ്പെട്ടത്. തങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ടായിട്ടില്ല- അദ്ദേഹം ന്യായീകരിച്ചു.