മോദിയുടെയും അമിത് ഷായുടെയും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കും: ആർക്കും പൗരത്വം നൽകുന്നതിനെതിരല്ല സമരം: സീതാറാം യെച്ചൂരി

ഡൽഹി രാംലീല മൈതാനിയിൽ ബിജെപി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം ആ‍ര്‍ക്കും പൗരത്വം നൽകരുതെന്ന് ആവശ്യപ്പെട്ടുള്ളതല്ലെന്ന് യെച്ചൂരി പറഞ്ഞു. ജാമിയ മിലിയ സ‍ര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കവെയായിരുന്നു യെച്ചൂരിയുടെ മറുപടി. ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല നമ്മൾ ആവശ്യപ്പെടുന്നത്. അതിൽ നിന്ന് മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണ് നടക്കുന്നത്. അതു തുടരുമെന്നും യെച്ചൂരി പറഞ്ഞു. പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. പീഡനം നേരിട്ട് അഭയാർഥികളായി ഇന്ത്യയിലേക്ക് വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ട്. അതിന് ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ല. രാജ്യത്തിന്റെ ഐക്യത്തെ തകർക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തുമെന്നും മോദിയുടെയും അമിത് ഷായുടെയും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.