നടന്‍ രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ മദ്രാസ് ഹെെക്കോടതി തള്ളി. ആദായ നികുതി വകുപ്പ് കേസ് പിൻവലിച്ചതോടെയാണ് കോടതി നടപടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആദായ വകുപ്പിൻെറ നടപടി. ഒരു കോടി രൂപയിൽ താഴെയുള്ള കേസുകളിൽ നടപടി വേണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് സമീപകാലത്ത് തീരുമാനമെടുത്തിരുന്നു. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. 2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് രജനീകാന്ത് വരുമാനമായി കാണിച്ചിരുന്നത്. എന്നാല്‍ രജനീകാന്തിന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്ന് പോലും രേഖയിലില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
അതിഥിയായി രജനി കാന്ത് തുടർന്ന് പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടത്തിയ റെയ്ഡിന് ശേഷം 67 ലക്ഷം രൂപയിലധികം പിഴ ചുമത്തുകയും ചെയ്തു. കേസ് സ്റ്റേ ചെയ്ത് ട്രിബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇത് ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലാണ് ആദായ നികുതി വകുപ്പ് പിന്‍വലിച്ചിരിക്കുന്നത്. ഇതുകൂടെതെ 2007ലും 2012ലും ചുമത്തിയ നികുതി വെട്ടിപ്പ് കേസുകളിലെ നടപടികള്‍ കൂടി നിര്‍ത്തിവയ്ക്കാനും ആദായ നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം നടനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയുള്ള നടപടി വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ബിജെപി അനുഭാവം പുലര്‍ത്തുന്നവരെ കുറ്റവിമുക്തരാക്കുന്ന ഏജന്‍സിയായി ആദായ നികുതി വകുപ്പ് മാറിയെന്ന് ഡിഎംകെ ആരോപിച്ചു.