വിദേശമദ്യശാലകളിലെ നിയമനത്തിന് സ്ത്രീകള്‍ക്കും അര്‍ഹത : ഹൈക്കോടതി

കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷോപ്പുകളില്‍ സ്ത്രീകള്‍ക്കു നിയമനം നിഷേധിക്കുന്ന കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍ ചട്ടത്തിലെയും വിദേശമദ്യ ചട്ടത്തിലെയും വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഈ സ്ത്രീ വിരുദ്ധ വ്യവസ്ഥകള്‍ തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 ന്റെയും ലിംഗ സമത്വം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 15 ന്റെയും ലംഘനമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. സ്ത്രീകളെ നിയമിക്കാനാവില്ലെന്ന വ്യവസ്ഥകളുടെ പേരില്‍ ബിവറേജസ് കോര്‍പ്പറേഷനിലെ പ്യൂണ്‍ /ഹെല്‍പര്‍ തസ്തികയിലേക്ക് നിയമനം നിഷേധിച്ചതു ചൂണ്ടിക്കാട്ടി പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കൊല്ലം ചവറ സൗത്ത് സ്വദേശിനി ബി സനൂജയുള്‍പ്പെടെ ആറുപേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

റാങ്ക് ലിസ്റ്റില്‍ ഹര്‍ജിക്കാരേക്കാള്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് നിയമനം ലഭിച്ച സാഹചര്യത്തില്‍ പിഎസ്സി രണ്ടാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിക്കാര്‍ക്ക് നിയമനം നല്‍കണം. ഇവരെ നിയമിക്കുമ്പോള്‍ വിദേശമദ്യഷോപ്പുകളിലാണോ ഓഫീസിലാണോ ഒഴിവെന്നതു കണക്കിലെടുക്കേണ്ടെന്നും ഒഴിവുകള്‍ നിലവിലില്ലെങ്കില്‍ ഇനി വരുന്ന ഒഴിവുകള്‍ക്കനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തില്‍ നിയമനം നടത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിലവിലെ നിയമനങ്ങള്‍ പിഎസ്സി പുനഃക്രമീകരിക്കണമെന്നും ഒരുമാസത്തിനുള്ളില്‍ റാങ്ക് ലിസ്റ്റില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കള്ളുഷാപ്പുകളിലും വിദേശമദ്യഷോപ്പുകളിലും സ്ത്രീകളെ നിയമിക്കരുതെന്ന് കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍ ചട്ടത്തിലും വിദേശമദ്യ ചട്ടത്തിലെ ലൈസന്‍സ് വ്യവസ്ഥയിലും പറയുന്നുണ്ട്.

ഈ വ്യവസ്ഥകളുടെ പേരില്‍ സ്ത്രീകളെ ഒഴിവാക്കിയതും പുരുഷന്മാരാണെന്ന ഒറ്റക്കാരണത്താല്‍ മറ്റുള്ളവര്‍ ജോലി നേടിയതും തുല്യനീതിയുടെ നിഷേധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതേസമയം റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പുരുഷന്മാര്‍ക്കും നിയമനം നല്‍കിയെന്നും ഇവരെ കക്ഷിയാക്കാതെ കേസില്‍ വിധി പറഞ്ഞാല്‍ പലര്‍ക്കും പുറത്തു പോകേണ്ടി വരുമെന്നുമായിരുന്നു ബിവറേജസ് കോര്‍പ്പറേഷന്റെ വാദം. എന്നാല്‍ ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.