യുഎസിനെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിട്ട് കൊവിഡ്19; ലോകത്തില്‍ മരണം 1.9 ലക്ഷം

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 രോഗബാധിതര്‍ 2,704,676 ആയി വര്‍ധിച്ചു. ഇതിനോടകം തന്നെ 1,90,549 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. യുഎസില്‍ കഴിഞ്ഞ24 മണിക്കൂറിനിടെ മാത്രം 2325 പേരാണ് മരിച്ചത്. ഇതോടെ യുഎസിലെ ആകെ മരണം 49,845 ആയി. ഇതിനിടെ യുഎസ് ജനതയെ കടുത്തതൊഴിലില്ലായ്മയിലേക്കും വിഷാദരോഗത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ് കൊവിഡ് 19 എന്ന മഹാമാരി.

26 ദശലക്ഷം പേരാണ് കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ അമേരിക്കയില്‍ തൊഴിലില്ലായ്മ സഹായത്തിനായി അപേക്ഷിച്ചിട്ടുള്ളത്. ആറിലൊന്ന് അമേരിക്കക്കാര്‍ക്കും ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1930 കളിലെ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ പിരിച്ചുവിടലുകളാണ് അമേരിക്കയില്‍ നടന്നുവരുന്നത്. ഇതിനിടെ ബിസിനസുകളേയും ആശുപത്രികളേയും സഹായിക്കുന്നതിനുള്ള 500 ബില്യണ്‍ ഡോളറിന്റെ പാക്കേജ് യുഎസ് പ്രിതിനിധിസഭ പാസാക്കിയിട്ടുണ്ട്.440 പേരാണ് കൊവിഡ് ബാധിച്ച് വ്യാഴാഴ്ച മാത്രം ഇറ്റലിയില്‍ മരിച്ചത്. സ്‌പെയിനില്‍ 464 മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഇറ്റലിയില്‍ പുതിയ ആളുകളിലേക്ക് രോഗം പകരുന്നത് പകുതിയായി കുറച്ചെന്ന് ഒരു പഠനം കണ്ടെത്തി. ലോക്ക്ഡൗണ്‍ എടുത്തുകളഞ്ഞാല്‍ കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നും പഠനം മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. 25,549 പേരാണ് ഇറ്റലിയില്‍ ആകെ മരിച്ചത്. 189,973 പേരിലേക്ക് രോഗം എത്തി. 57,576 പേര് രോഗമുക്തി നേടുകയുണ്ടായി. സ്‌പെയിനില്‍ ആകെ മരണം22,157 ആയിട്ടുണ്ട്. ഫ്രാന്‍സില്‍ 516 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. യുകെയില്‍ 638 മരണവും റിപ്പോര്‍ട്ട് ചെയ്തു.