ന്യൂയോർക്ക്: അമേരിക്കയിൽ കൊറണ വ്യാപനം ആരംഭിച്ചതിനുശേഷം തൊഴിൽ നഷ്ടമായവരുടെ എണ്ണം സർവകാല റിക്കാർഡിലേക്ക്. ഇന്നലെ വരെയുള്ള കണക്കുപ്രകാരം രണ്ടുകോടി അറുപതു ലക്ഷം പേരാണ് തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇനിയും ഇതു കൂടാനാണു സാധ്യതയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുകൂടാതെ, ചെറുകിട ബിസിനസുകാരെ സഹായിക്കാനായി നേരത്തേ അനുവദിച്ച തുക തികയാതെ വന്നതുകൊണ്ട് 484 ബില്യൻ ഡോളർകൂടി ഇന്നലെ ട്രംപ് ഭരണകൂടം അനുവദിച്ചു. ഇതു ലോണായിട്ടാണ് കൊടുക്കുന്നതെങ്കിലും പിന്നീടു പൂർണമായി എഴുതിത്തള്ളുമെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതു പ്രയോജനപ്പെടുത്താൻ എല്ലാ ബിസിനസുകാരും ശ്രമിക്കുന്നുണ്ട്.
ഇതിനിടയിൽ ന്യൂയോർക്ക് സംസ്ഥാനത്ത് അഞ്ചിൽ ഒന്ന് ആളുകൾക്കു കോവിഡ് ബാധിച്ചിരിക്കാമെന്നു ഗവർണർ ആൻഡ്രൂ ക്വോമോ പത്രസമ്മേളനത്തിൽ പറഞ്ഞു. ന്യൂയോർക്കിൽ നടത്തിയ റാപിഡ് ടെസ്റ്റിൽ 21 ശതമാനം ആളുകൾക്കു കോവിഡ് രോഗം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുപ്രകാരം ഏതാണ്ട് ഇരുപതു ലക്ഷം പേർക്കെങ്കിലും കോവിഡ് ബാധിച്ചിരിക്കാമെന്നും എന്നാൽ ആശുപത്രികളിൽ ചികിത്സ തേടാതെതന്നെ രോഗം ഭേദമായിരിക്കാമെന്നും ക്വോമോ പറഞ്ഞു.