മദ്യശാലകള്‍ തുറക്കാന്‍ മുന്നൊരുക്കം; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: മേയ് നാലു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തയാറെടുക്കാന്‍ ബെവ്കോ ഔട്‌ലെറ്റുകള്‍ക്ക് കോര്‍പറേഷന്റെ നിര്‍ദേശം. ഔട്‌ലെറ്റുകളും ഗോഡൗണുകളും സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കുലറായി പുറത്തിറക്കി നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വന്നാല്‍ മേയ് നാലു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ വിലയിരുത്തല്‍. ഇതിനായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചൂണ്ടി കാണിച്ചു കൊണ്ടു ഔട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് എം.ഡി, സ്പര്‍ജന്‍ കുമാര്‍ കത്തു നല്‍കി.ഇതില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ് തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് ഔട്ട് ലെറ്റുകളും വെയര്‍ഹൗസുകളും അണു നശീകരണം നടത്തണം, തുറന്നു പ്രവര്‍ത്തിക്കുന്ന ഔട്‌ലെറ്റുകളുടെ മുന്നില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സാമൂഹിക അകലം പാലിക്കുന്നെന്നു ഉറപ്പു വരുത്തണം മദ്യശാലകള്‍ വൃത്തിയായി സൂക്ഷിക്കണം തുടങ്ങി പത്തിന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നു ഓഡിറ്റര്‍മാര്‍ പരിശോധനയില്‍ ഉറപ്പുവരുത്തണമെന്നും എം.ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 24 മുതലാണ് ഔട്‌ലെറ്റുകളും, ഗോഡൗണുകളും പൂട്ടിയത്. പിന്നീട് ഡോക്ടറുടെ കുറിപ്പടിയില്‍ ഗോഡൗണുകളില്‍ നിന്നു മദ്യം നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനായി അബ്കാരി ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതിയും വരുത്തിയിരുന്നു.മെയ് മൂന്നിന് ദേശീയ ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ അതിന് ശേഷം മദ്യ ശാലകള്‍ തുറന്നേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മദ്യശാലകള്‍ തുറക്കാനൊരുങ്ങണമെന്ന നിര്‍ദ്ദേശം എംഡി ജീവനക്കാര്‍ക്ക് നല്‍കുന്നത്.

അതേസമയം സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദ്ദേശം കൂടി പരിഗണിച്ച് മാത്രമേ സാധ്യമാകൂ. ലോക്ഡൗണ്‍ കാലത്തും മദ്യസാലകള്‍ക്ക് ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കേന്ദ്രത്തിന്റെ താക്കീതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. മദ്യശാലകള്‍ തുറന്നാലും ഹോട്ട് സ്പോട്ടുകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്നതടക്കം കര്‍ശന വ്യവസ്ഥകളും ഉണ്ടായേക്കും. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന മുറക്ക് സാധ്യമായിടത്തെല്ലാം മദ്യശാലകള്‍ തുറക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങളാണ് ബെവ്കോ അധികൃതര്‍ സ്വീകരിക്കുന്നത്.