വന്ദേഭാരത് മിഷന്‍,​ രണ്ടാംഘട്ടത്തില്‍ പ്രവാസികള്‍ക്കായി കേരളത്തിലേക്ക് 18 വിമാനങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ കേരളത്തിലേക്ക് 18 വിമാനങ്ങള്‍. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 34 വിമാനങ്ങളാണ് മേയ് 16നും 25നും ഇടയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ യു.എ.ഇ.യില്‍ നിന്ന് 11 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതില്‍ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് രണ്ടു വീതം വിമാനങ്ങള്‍ എത്തും. കണ്ണൂര്‍, കോഴിക്കോട് എന്നിവടങ്ങളിലേക്ക് ഓരോ വിമാനങ്ങളാണ് എത്തുന്നത്. മംഗലാപുരം, വിശാഖപട്ടണം, ഭുവനേശ്വര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവടങ്ങളിലേക്കാണ് മറ്റ് വിമാനങ്ങള്‍ എത്തുന്നത്.

സൗദി അറേബ്യയില്‍ നിന്ന് മൂന്നു വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. റിയാദില്‍നിന്ന് കോഴിക്കോട്,കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളെത്തും.. ദമാമില്‍നിന്ന് കൊച്ചിയിലേക്ക് ഒരു വിമാനവും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. .

ബഹറിനില്‍നിന്ന് രണ്ട് വിമാനങ്ങളാണ് വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ എത്തുക. ഇതില്‍ ഒന്ന് മനാമയില്‍നിന്ന് തിരുവനന്തപുരത്തേക്കാണ്. മറ്റൊന്ന് മനാമയില്‍നിന്ന് ഹൈദരാബാദിലേക്കും

കുവൈറ്റില്‍ നിന്ന് രണ്ടു വിമാനങ്ങള്‍ കേരളത്തില്‍ എത്തും. കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമാണ് വിമാനങ്ങള്‍ എത്തുക. കുവൈറ്റില്‍ നിന്ന് തിരുപ്പതിയിലേക്ക് ഒരു വിമാനവും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഒമാനില്‍നിന്ന് കേരളത്തിലേക്ക് എത്തുക നാലു വിമാനങ്ങളാണ്. മസ്കറ്റില്‍നിന്ന് തിരുവനന്തപുരം,കണ്ണൂര്‍,കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങള്‍ എത്തും. സലാലയില്‍നിന്ന് കോഴിക്കോട്ടേക്കും വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഖത്തറില്‍നിന്ന് കേരളത്തിലേക്ക് രണ്ടാം ഘട്ടത്തില്‍ രണ്ട് വിമാനങ്ങളാണ് എത്തുക. ഇതിലൊന്ന് ദോഹയില്‍നിന്ന് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ ആകും. രണ്ടാമത്തെ വിമാനം ദോഹയില്‍നിന്ന് കൊച്ചിയിലേക്കും. ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കും, ബെംഗളൂരുവിലേക്കും ഓരോ വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഓരോ വിമാനത്തിലും 180 ഓളം യാത്രക്കാര്‍ ആണ് ഇന്ത്യയില്‍ എത്തുക.