പൃഥ്വിരാജ് വീട്ടില്‍ തിരിച്ചെത്തി

ങ്ങനെ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഒരാഴ്ചത്തെ ഹോം ക്വാറന്റീനും ശേഷം നടന്‍ പൃഥ്വിരാജ് വീട്ടില്‍ തിരിച്ചെത്തി. ഭാര്യ സുപ്രിയയും മകള്‍ അല്ലിയുമൊത്തുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരം വീട്ടിലെത്തിയ വിവരം അറിയിച്ചത്.

മൂന്ന് മാസത്തോളമായി അല്ലി തന്റെ ഡാഡയെയും സുപ്രിയ തന്റെ താടിക്കാരനെയും കാണാനുള്ള കാത്തിരിപ്പിലായിരുന്നു. താടിക്കാരന് തിരികെയെത്തിയ സന്തോഷം പങ്കുവെച്ച് സുപ്രിയയും എത്തിയിരുന്നു. ‘റീ യുണൈറ്റഡ്’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍ എന്നിവരും ചിത്രത്തിന് പ്രതികരിച്ചിട്ടുണ്ട്.

ഇന്നലെ താരത്തിന്റെ രണ്ടാമത്തെ കോവിഡ് ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് താരം വീട്ടിലേക്ക് മടങ്ങും എന്ന് അറിയിച്ചിരുന്നു.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു താരം. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കിലും ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ മെയ് 22നാണ് പൃഥ്വിയും സംഘവും ജോര്‍ദ്ദാനില്‍ നിന്നും കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘത്തെ നാട്ടിലെത്തിച്ചത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്.ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് 58 പേരടങ്ങുന്ന സംഘം മാസങ്ങള്‍ക്ക് മുമ്പാണ് ജോര്‍ദാനിലേക്ക് പോയത്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.