വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒഴിവാക്കി

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഉണ്ടാകില്ല. ഇനി മുതല്‍ വീടുകളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. നേരത്തെ ഏഴുദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം.വീട്ടില്‍ പോകാന്‍ താല്പര്യമില്ലാത്തവര്‍ക്ക് പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയാം. ഇതിനുള്ള പണമില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ നിരീക്ഷണകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ അതായത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ശേഷം ഇവരുടെ ടെസ്റ്റുകള്‍ നടത്തും. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ തുടര്‍ന്ന് ആശുപത്രിയിലേക്കും മറ്റുള്ളവര്‍ വീട്ടിലേക്കും പോകും. ഇങ്ങനെ വീട്ടിലേക്ക് പോകുന്നവര്‍ ഏഴ് ദിവസം കൂടി നീരിക്ഷണത്തില്‍ തുടരുകയും വേണം. ഇതായിരുന്നു നിലവിലെ സ്ഥിതി. ഇത് പൂര്‍ണമായും ഒഴിവാക്കി പതിനാല് ദിവസവും വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ നിര്‍ദേശം.

വാര്‍ഡ് തല സമിതിയാണ് പ്രവാസികളുടെ ക്വാറന്റൈന്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രമാണ് ഇനി സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒരുക്കുക. ഹോം ക്വാറന്റൈന്‍ എന്നാല്‍ റൂം ക്വാറന്റൈന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പലര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ മാനസിക സമ്മര്‍ദങ്ങളുണ്ടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇത്തരത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് മനസിക സംഘര്‍ഷം വര്‍ധിക്കുന്നതും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയിരിക്കുന്നതെന്നാണ് സൂചന.