സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതെസമയം ഇന്ന് ഒരു പ്രദേശത്തേ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി ആണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 122 ആയി. അതെസമയം സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനമാണ്. ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

ഇന്ന് 54 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂര്‍ ജില്ലയിലെ രണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ 1340 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,101 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 2,42,767 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,40,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2023 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.