സുശാന്ത് നവംബറില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു

ന്യൂഡല്‍ഹി: മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടന്‍ സുശാന്ത് സിങ് രാജ്പുത് നവംബറില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇതിനെക്കുറിച്ച് പിതാവ് കെ.കെ. സിങ്ങിനോട് സംസാരിച്ചിരുന്നതായും അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന പെണ്‍കുട്ടിയുമായി അടുത്തിടെ സുശാന്തിന് അഭിപ്രായഭിന്നതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോടു പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിവാഹത്തിന്റെ തയാറെടുപ്പുകള്‍ക്കായി കുടുംബം ലോക്ഡൗണിനു ശേഷം മുംബൈയിലേക്കു വരാനിരിക്കുകയായിരുന്നുവെന്നും ബന്ധു വെളിപ്പെടുത്തി.

അടുത്ത ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തി വിവാഹം നടത്താനായിരുന്നു തീരുമാനം. റിയ ചക്രവര്‍ത്തിയെന്ന നടിയുമായി സുശാന്ത് അടുപ്പത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ഒരുമിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങളായി അദ്ദേഹം മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് പറയപ്പെടുന്നു. ശ്വാസം മുട്ടിയാണ് സുശാന്ത് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മരണത്തില്‍ ദുരൂഹതയില്ലെന്നാണ് മുംബൈ പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഗൂഢാലോചനയുണ്ടെന്നും സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആരോപിക്കുന്നു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് പരിശോധിച്ചിരുന്നു. കൂടുതലായി പണം പിന്‍വലിച്ചിട്ടില്ല. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മയക്കുമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടില്ല.