ബ്ലാക്‌മെയിലിംഗ് കേസ്; സംഘത്തില്‍ സ്ത്രീകളും, ഷംനയെ ഫോണില്‍ വിളിച്ചത് പ്രതിയുടെ ഭാര്യ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നതായി പൊലീസ്. ഷംന കാസിമിനെ വരന്റെ ഉമ്മയായി ഫോണ്‍ വിളിച്ചു സംസാരിച്ചത് മുഖ്യ പ്രതികളിലൊരാളുടെ ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി.

ഷംന കാസിമും പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭഷണത്തിന്റെ രേഖകള്‍ അടക്കം പിടിച്ചെടുത്തതായും ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി. ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ പ്രതികള്‍ ആസൂത്രിതമായാണ് പദ്ധതികള്‍ ഒരുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

വിവാഹ തട്ടിപ്പിന് വിശ്വാസ്യതയുണ്ടാക്കാനും ഷംനയെയയും കുടുംബത്തെയും പറ്റിക്കുന്നതിനും പ്രതികള്‍ സ്ത്രീകളെയും ഉപയോഗിച്ചു. നിലവില്‍ അറസ്റ്റിലുള്ള മുഖ്യ പ്രതികളില്‍ ഒരാളുടെ ഭാര്യയാണ് ഷംന കാസിമിനെ നിരന്തരം ഫോണ്‍ വിളിച്ചത്. വരനായി അഭിനയിച്ച അന്‍വര്‍ അലിയുടെ ഉമ്മ സഹ്‌റ എന്ന വ്യാജ പേരിലായിരുന്നു ഫോണ്‍ സംഭഷണം. വ്യാജ പേരില്‍ ഇവരും തട്ടിപ്പിന് കൂട്ടുനിന്നു. ഫിദ എന്ന പേരില്‍ ഒരു കുട്ടിയെയും ഷംന കാസിമിന് പരിചയപ്പെടുത്തിയിരുന്നു. ഷംന കാസിം അന്‍വര്‍ അലിയ്ക്കായി അയച്ച മെസേജുകള്‍ക്ക് പ്രതികളെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. ഒരുമിച്ചിരുന്നായിരുന്നു ഇവരുടെ ഫോണ്‍ സംഭഷണവും വാട്‌സ് ആപ് ചാറ്റുകളും. ഈ രേഖകളെല്ലാം പ്രതികളുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തി.

അതേസമയം, ഷംന കാസിം ഹോ ക്വാറനറീനില്‍ കഴിയുന്നതിനാല്‍ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുക്കില്ല. പകരം ഫോട്ടോ കാണിച്ച് തെളിവെടുക്കും. പ്രതികള്‍ സ്വര്‍ണ്ണക്കടത്തിനായി സമീപിച്ച പ്രമുഖ നടീ നടന്‍മാരുടെ മൊഴിയുടെ പൊലീസ് ഉടന്‍ രേഖപ്പെടുത്തും.