സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വപ്ന സുരേഷ് സര്‍ക്കാര്‍ വാഹനങ്ങളും ലെറ്റര്‍ ഹെഡും ദുരുപയോഗം ചെയ്തുവെന്നും 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ പരിപാടികളുടെ നടത്തിപ്പ് ചുമതല സ്വപ്നയ്ക്കുണ്ടായിരുന്നുവെന്നും കേസിന്റെ കുന്തമുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേസ് സിബിഐക്ക് വിടാന്‍ ആവശ്യപ്പെടണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. പിണറായി സര്‍ക്കാര്‍ എന്ത് സഹായമാണ് അന്വേഷണത്തിന് നല്‍കുന്നത്. സ്വപ്ന സുരേഷ് എവിടയാണെന്ന് അന്വേഷിക്കാനുള്ള മര്യാദ കാണിക്കണം. സ്വപ്ന എവിടെയാണെന്ന് പോലീസിന് അറിയില്ലേയെന്നും കേസില്‍ ശിവശങ്കറിന് മാത്രമാണോ ബന്ധമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കൊള്ളയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ അഴിമതിയെന്ന അഗ്നിപര്‍വതത്തിന് മുകളിലാണ് നില്‍ക്കുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിനു വേണ്ടി മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.