സ്വര്‍ണക്കടത്ത്; രഹസ്യ വിവരം അറിയിച്ചയാള്‍ക്ക് ലഭിക്കുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് കസ്റ്റംസിന് വിവരം നല്‍കിയ ആള്‍ക്ക് ലക്ഷങ്ങളുടെ പാരിതോഷികം. സ്വര്‍ണം പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ 45 ലക്ഷം രൂപയാണ് കസ്റ്റംസ് നല്‍കുക. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടിയതാണെങ്കില്‍ 20 ലക്ഷം രൂപയാണ് പരമാവധി പാരിതോഷികം.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ വന്‍ തട്ടിപ്പ് സംഘം അകത്തായത് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. എന്നാല്‍ വിവരം ആര് ചോര്‍ത്തി നല്‍കി എന്നത് ഇപ്പോഴും കസ്റ്റംസിന്റെ മാത്രം രഹസ്യമാണ്.

ഒരു കിലോ സ്വര്‍ണ്ണം പിടികൂടിയാല്‍ വിവരം നല്‍കിയ ആള്‍ക്ക് ലഭിക്കുന്നത് ഒന്നര ലക്ഷം രൂപയാണ്. നയതന്ത്ര ചാനലിലൂടെ എത്തിയത് മുപ്പത് കിലോ സ്വര്‍ണ്ണമായതിനാല്‍ വിവരം കൈമാറിയ വ്യക്തിയുണ്ടെങ്കില്‍ 45 ലക്ഷം രൂപ ലഭിക്കും. പ്രതികളെ പിടികൂടുന്നതോടെ പാരിതോഷികത്തിന്റെ അമ്പത് ശതമാനം തുക ദിവങ്ങള്‍ക്കുള്ളില്‍ കസ്റ്റംസ് മുന്‍കൂര്‍ ആയി നല്‍കും.

കസ്റ്റംസിനെ വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ ഒന്നും ശേഖരിച്ച് വെക്കില്ല. പകരം വിവരം കൈമാറുന്നയാളുടെ കൈവിരലടയാളം മാത്രമാണ് കസ്റ്റംസിന്റെ കൈയ്യിലുണ്ടാകുക. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഈ വിരലടയാളം ഒത്തുനോക്കി പാരിതോഷികം മുഴുവനായി നല്‍കും.

ചെക്കുകളും ഡ്രാഫ്റ്റുകളും പാരിതോഷികമായി നല്‍കില്ല. പകരം പണം തന്നെ നല്‍കും. വിവരദാതാവിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് പോലും കൈമാറില്ലെന്നാണ് കസ്റ്റസ് ചട്ടം.