രണ്ടു ഡോസ്, വില 500 രൂപ, കോവി ഷീല്‍ഡ് വാക്‌സിന്‍ ഡിസംബറോടെ വിപണിയിലേക്ക്, പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്ക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

കൊച്ചി: കോവി ഷീല്‍ഡ് വാക്‌സീന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് വിജയിച്ചാല്‍ വാക്‌സിന്‍ ഡിസംബറില്‍ വിപണിയില്‍ എത്തുമെന്ന് കരുതുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരോഷോത്തമന്‍ സി നമ്പ്യാര്‍.

കോവി ഷീല്‍ഡ് വാക്‌സീന്‍ കുത്തിവയ്‌ക്കേണ്ടി വരിക രണ്ടു ഡോസാണ്. ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29-ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുകയെന്നും പുരോഷോത്തമന്‍ സി നമ്പ്യാര്‍ ഒരു മാധ്യമത്തോടായി പറഞ്ഞു.

രണ്ടാം ഡോസ് എടുത്തുകഴിഞ്ഞാല്‍ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്ക്കും. നിലവിലെ അവസ്ഥയില്‍ ഒരു വ്യക്തിക്ക് വാക്‌സിനേഷനെടുക്കാന്‍ 500 രൂപ ചിലവ് വരും. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന തുകയെന്നും അദ്ദേഹം വ്യക്തമാക്കി.