ഇപ്പോൾ പരീക്ഷണത്തിലുള്ള ഒരു കൊവിഡ് വാക്‌സിനും പ്രതീക്ഷിക്കുന്ന ഫലമില്ല: വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന

വാഷിങ്ടൺ: കൊവിഡ് 19 രോഗത്തിനെതിരായി ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു വാക്‌സിനും ഇതുവരെ നിഷ്‌കർഷിക്കുന്ന ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ വ്യാപകമായ തോതിൽ വാക്‌സിനേഷൻ ആരംഭിക്കാൻ സാധിക്കൂ.

അതുകൊണ്ടുതന്നെ വാക്‌സിനുകളുടെ വ്യാപക ഉപയോഗം ഉടൻ സാധ്യമാകില്ലെന്ന് വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. അടുത്ത വർഷം പകുതിയെങ്കിലുമാകാതെ വ്യാപക വാക്‌സിനേഷൻ പ്രതീക്ഷിക്കരുതെന്നും അവർ വ്യക്തമാക്കി.

മൂന്നു മാസത്തിനകം വാക്‌സിനേഷൻ സാധ്യമാകുമെന്ന് അമേരിക്കയും റഷ്യയും ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പ്രതികരണം. ഇന്ത്യയും വാക്‌സിൻ ഈ വർഷം അവസാനത്തോടെ വാക്‌സിൻ വിപണിയിലെത്തിക്കാനാകുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരുന്നു.