പൊലീസിനെ ആക്രമിച്ച പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: കേസന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലയ്ക്കടുത്ത് കോയിപ്രം കാഞ്ഞിരത്തറ വടക്കേതില്‍ സാബു ഡാനിയേല്‍ ആണ് മരിച്ചത്. ഇയാളുടെ ആക്രമണത്തില്‍ ഗ്രേഡ് എസ്‌ഐയ്ക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

24 കേസുകളാണ് മരിച്ചനിലയില്‍ കണ്ടെത്തിയ സാബു ഡാനിയേലിന്റെ പേരില്‍ കോയിപ്രം സ്റ്റേഷനിലുള്ളത്. അയല്‍പക്കത്ത് വാടകയ്ക്കു താമസിക്കുന്ന ചാരങ്കാട്ട് ജോണ്‍സനെ ഇന്നലെ രാത്രി സാബു ഡാനിയേല്‍ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയെ പൊലീസുകാരെയാണ് സ്വന്തം വീടിന്റെ മുകളിലുള്ള ഓട് പൊളിച്ച് ഇയാള്‍ എറിഞ്ഞോടിച്ചത്.

ആക്രമണത്തില്‍ ഗ്രേഡ് എസ്‌ഐ ഹുമയൂണ്‍, ഡ്രൈവര്‍ മോഹനന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഓടിമാറുന്നതിനിടയില്‍ വീണ് കോയിപ്രം സിഐ ജോഷിയ്ക്കും മുറിവേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് പോയ സമയത്ത് സാബു ഡാനിയേല്‍ വീണ്ടും ജോണ്‍സന്റെ വീട്ടിലെത്തി വീട് അടിച്ചു തകര്‍ത്തു.
സാബു ഡാനിയേലിനെ അന്വേഷിച്ച് രാവിലെ വീണ്ടുമെത്തിയപ്പോഴാണ് സ്വന്തം വീട്ടില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.